ബെൻഡിഗോയ്ക്ക് സമീപം വാഹനാപകടം; മലയാളി യുവാവ് മരിച്ചു

മെൽബൺ: വിക്ടോറിയയിലെ ബെൻഡിഗോയ്ക്ക് സമീപമുണ്ടായ ദരുണമായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. കോട്ടയം മുക്കൂട്ടുതറ സ്വദേശി ടിജോ ജോസ് തോമസ് (35) ആണ് മരിച്ചത്.

ഒരു മാസം മാത്രം പ്രായമുള്ള കുഞ്ഞിനെയും പ്രിയതമയെയും തനിച്ചാക്കിയുള്ള ടിജോയുടെ അപ്രതീക്ഷിത വിയോഗം ഓസ്‌ട്രേലിയയിലെ പ്രവാസി മലയാളികൾക്ക് തീരാനോവായി. സിറോ മലബാർ സഭാംഗമാണ്.

മെൽബണിൽ നിന്ന് 200 കിലോമീറ്റർ അകലെയുള്ള കിൽമോറിലായിരുന്നു ടിജോയും കുടുംബവും താമസിച്ചിരുന്നത്. ബുധനാഴ്ച ഉച്ചയ്ക്ക് ഏകദേശം 1.45 ഓടെയാണ് അപകടം സംഭവിച്ചത്. വീട്ടിൽ നിന്നും ജോലിസ്ഥലമായ ബെൻഡിഗോയിലേക്ക് കാറിൽ പോകുകയായിരുന്നു അദേഹം.

ഹണ്ട്‌ലി-ഫോസ്റ്റർവില്ലെ റോഡിലൂടെ സഞ്ചരിക്കവെ ടിജോ ഓടിച്ചിരുന്ന ചുവന്ന ടൊയോട്ട യാരിസ് സെഡാൻ നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ സംഭവസ്ഥലത്തു തന്നെ മരണം സംഭവിച്ചു. അപകടത്തിന് തൊട്ടുമുമ്പ് വരെ ടിജോ സുഹൃത്തുക്കളുമായി ഫോണിൽ സംസാരിച്ചിരുന്നു.

കഴിഞ്ഞ വർഷമായിരുന്നു ടിജോയുടെയും അഞ്ജു തോമസിന്റെയും വിവാഹം. ഒരു മാസം മുമ്പ് ജനിച്ച കുഞ്ഞിനെ താലോലിച്ചു കൊതിതീരും മുൻപേയാണ് ആ പിതാവിനെ മരണം തട്ടിയെടുത്തത്.

മെൽബണിലെയും ബെൻഡിഗോയിലെയും മലയാളി കൂട്ടായ്മകളിൽ സജീവമായിരുന്ന ടിജോ എല്ലാവർക്കും പ്രിയങ്കരനായിരുന്നു.

മലയാളി അസോസിയേഷൻ ഓഫ് വിക്ടോറിയ ടിജോയുടെ നിര്യാണത്തിൽ ആഴത്തിലുള്ള അനുശോചനം രേഖപ്പെടുത്തി. ഭൗതികദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ അസോസിയേഷൻ ഭാരവാഹികളുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.

അപകടത്തെക്കുറിച്ച് വിക്ടോറിയ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിന് ദൃക്‌സാക്ഷികളായവരോ, ഡാഷ് ക്യാം ദൃശ്യങ്ങളോ ഉള്ളവർ ക്രൈം സ്റ്റോപ്പേഴ്‌സുമായി ബന്ധപ്പെടണമെന്ന് പൊലീസ് നിർദേശിച്ചു.

Related Articles

Back to top button