വിദേശ വിദ്യാഭ്യാസ വായ്പ എടുക്കുന്നവരില്‍ കേരളം മുന്നില്‍

കൊച്ചി: വിദേശ വിദ്യാഭ്യാസ വായ്പയില്‍ കേരളം രാജ്യത്ത് ഒന്നാമത്. പൊതുമേഖലാ ബാങ്കുകള്‍ അനുവദിച്ച വിദേശ വിദ്യാഭ്യാസ വായ്പ 2019 ഏപ്രില്‍ ഒന്ന് മുതല്‍ 2024 മാര്‍ച്ച് 31 വരെ 66,159 അക്കൗണ്ടുകളിലായി 7619.64 കോടി രൂപയാണ് സംസ്ഥാനത്ത് വിതരണം ചെയ്തതെന്ന് കേന്ദ്രം. ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്‍ നല്‍കിയ ഈ കണക്ക് രാജ്യസഭയില്‍ ധനസഹമന്ത്രി പങ്കജ് ചൗധരിയാണ് പുറത്തുവിട്ടത്.

വിദ്യാഭ്യാസവായ്പാ തിരിച്ചടവ് കുടിശികയിലും കേരളമാണ് ഒന്നാമത്. 2024 ഡിസംബര്‍ 31 വരെ 2,99,168 അക്കൗണ്ടുകളിലായി 16,293 കോടിയാണ് വിദേശത്തും സ്വദേശത്തുമുള്ള പഠനത്തിനായി വിതരണം ചെയ്ത വിദ്യാഭ്യാസ വായ്പ. ഇതില്‍ 2024 ഡിസംബര്‍ 31 വരെ 30,491 അക്കൗണ്ടുകളിലായി 909 കോടി രൂപ നിഷ്‌ക്രിയ ആസ്തിയായെന്നാണ് സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുടെ കണക്ക്.

വിദേശത്ത് പ്രതീക്ഷിച്ച തൊഴില്‍ കിട്ടാത്തതാണ് വായ്പ തിരിച്ചടയ്ക്കാത്തതിന് പ്രധാന കാരണമായി പറയുന്നത്. നല്ലതൊഴില്‍ കിട്ടാതെ രണ്ട് വര്‍ഷത്തെ പോസ്റ്റ്-സ്റ്റഡി വിസയുടെ കാലാവധിയും കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തിലും വര്‍ധനവ് ഉണ്ട്. ഇത് പല കുടുംബങ്ങളെയും കടക്കെണിയിലും ആക്കി.

മാത്രവുമല്ല ഏത് കോഴ്സ് പഠിച്ചാലാണ് വിദേശത്ത് ജോലി സാധ്യതയെന്ന് പലരും തിരിച്ചറിയുന്നില്ല. ശരിയായ മാര്‍ഗ നിര്‍ദേശവും ലഭിക്കാറില്ല. എങ്ങനെയെങ്കിലും എത്തിപ്പെട്ടാല്‍ മതി, ബാക്കി അവിടെച്ചെന്ന് നോക്കാമെന്നാണ് പലരുടെയും ധാരണ. പണം മാത്രം ലക്ഷ്യമിടുന്ന ഏജന്‍സികളുടെ വലയില്‍ കുടുങ്ങുന്നവരും ഏറെയാണ്.

Related Articles

Back to top button