കുടിയേറ്റം കുത്തനെ കൂടുന്നു; വിസാ നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ ഓസ്‌ട്രേലിയ

കാന്‍ബെറ: വിദേശ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റം കുത്തനെ ഉയര്‍ന്ന സാഹചര്യത്തില്‍ വിസാ നിയമങ്ങള്‍ കര്‍ശന മാക്കാനൊരുങ്ങി ഓസ്‌ട്രേലിയ. വിദേശ വിദ്യാര്‍ത്ഥികള്‍, സഞ്ചാരികള്‍, വിസാ കാലാവധി കഴിഞ്ഞും രാജ്യത്ത് തങ്ങുന്നവര്‍ എന്നിവരെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്.

രാജ്യത്ത് പഠിക്കാനെത്തുന്ന വിദേശികള്‍ക്ക് ഇനി ഒപ്പം പങ്കാളികളെയോ മക്കളെയോ കൊണ്ടു വരാനാകില്ല. പസഫിക്, ആസിയാന്‍ രാജ്യങ്ങളില്‍ നിന്നുള്ള പിഎച്ച്ഡി വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം ഇക്കാര്യത്തില്‍ ഇളവ് നല്‍കും.

അക്കാഡമിക് യോഗ്യതാ നിലവാരത്തില്‍ ഉയര്‍ന്ന തലത്തിലേക്ക് മാറിയാല്‍ മാത്രമേ വിദ്യാര്‍ത്ഥികള്‍ക്ക് വിസ പുതുക്കാന്‍ കഴിയൂ. വിസ നിലനിറുത്താന്‍ മാത്രം കോഴ്‌സുകള്‍ മാറുന്നവരെ ലക്ഷ്യമിട്ടുള്ളതാണിത്.

വിസിറ്റിംങ് വിസയിലെത്തുന്നവര്‍ താല്‍കാലിക വര്‍ക്ക് വിസ പോലുള്ള മറ്റ് വിസകള്‍ക്ക് അപേക്ഷിക്കാനും പാടില്ല. വിസാ കാലാവധി കഴിഞ്ഞവര്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ മടങ്ങിയില്ലെങ്കില്‍ നിര്‍ബന്ധിത നാടുകടത്തലിനോ തടങ്കലിനോ വിധേയമാക്കപ്പെടും.

പുതിയ നിയന്ത്രണങ്ങള്‍ പാര്‍ലമെന്റില്‍ പാസാകേണ്ടതില്ല. ഘട്ടംഘട്ടമായി നടപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. നിലവില്‍ രാജ്യത്തുള്ളവരെ ബാധിക്കില്ല. വിശദമായ മാനദണ്ഡങ്ങളും പ്രാബല്യത്തില്‍ വരുന്ന തിയതികളും വരും ആഴ്ചകളില്‍ പ്രഖ്യാപിക്കും.

Related Articles

Back to top button