ഉയരുന്ന ഇന്ധനവിലയും കൃഷിനാശവും; ഭക്ഷ്യവിപണി പ്രതിസന്ധിയിലേക്ക്

സിഡ്‌നി: മിഡിൽ ഈസ്റ്റ് യുദ്ധത്തെത്തുടർന്ന് ഇന്ധനവിലയും ഗതാഗതച്ചെലവും വർധിക്കുന്നത് ഓസ്‌ട്രേലിയയിലെ ഭക്ഷ്യവിപണിയെ പ്രതിസന്ധിയിലാക്കുന്നു. വരും ആഴ്ചകളിൽ പച്ചക്കറി ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങൾക്ക് 20 ശതമാനം വരെ വില വർധിക്കാൻ സാധ്യതയുണ്ടെന്ന് കർഷകരും വ്യാപാരികളും മുന്നറിയിപ്പ് നൽകി.

ന്യൂ സൗത്ത് വെയിൽസ്, വിക്ടോറിയ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി ഫുഡ് നെറ്റ്‌വർക്കുകളെയും ഈ സാഹചര്യം ബാധിച്ചു തുടങ്ങിയിട്ടുണ്ട്.

ഡീസൽ വിലയിലെ വർധനവ്, വളങ്ങളുടെ ലഭ്യതക്കുറവ്, ഗതാഗത ചാർജുകളിലെ കുതിപ്പ് എന്നിവ കർഷകരുടെ ലാഭവിഹിതത്തെ കാര്യമായി ബാധിച്ചു. മാർച്ചിൽ ഇന്ധനവില അല്പം കുറഞ്ഞെങ്കിലും വിതരണ ശൃംഖലയിലെ തടസ്സങ്ങൾ മൂലം ഉണ്ടായ ആഘാതം വരും ദിവസങ്ങളിൽ വിപണിയിൽ പ്രതിഫലിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. സൂപ്പർമാർക്കറ്റുകളിൽ സീസണൽ ഉൽപ്പന്നങ്ങളുടെ ലഭ്യതയിൽ അനിശ്ചിതത്വം നേരിടാനും സാധ്യതയുണ്ട്.

ഈ പ്രതിസന്ധി ഘട്ടത്തിൽ പ്രാദേശിക ഉൽപ്പന്നങ്ങളെ ആശ്രയിക്കുന്ന ‘ബോക്സ് ഡിവി’ (Box Divvy) പോലുള്ള കമ്മ്യൂണിറ്റി ഫുഡ് കോ-ഓപ്പറേറ്റീവുകൾ ജനങ്ങൾക്ക് ആശ്വാസമാകുന്നുണ്ട്.

സിഡ്‌നി ബേസിനിലെ പ്രാദേശിക കർഷകരിൽ നിന്ന് നേരിട്ട് ഉൽപ്പന്നങ്ങൾ ശേഖരിക്കുന്നത് വഴി ഗതാഗതച്ചെലവ് കുറയ്ക്കാനും വിലക്കയറ്റം ഒരു പരിധിവരെ തടയാനും സാധിക്കുമെന്ന് ബോക്സ് ഡിവി സഹസ്ഥാപകൻ ആന്റൺ വാൻ ഡെൻ ബെർഗ് പറഞ്ഞു.

കർഷകർ നേരിടുന്ന അധികച്ചെലവ് പരിഹരിക്കുന്നതിനായി അവർക്ക് 5 മുതൽ 10 ശതമാനം വരെ കൂടുതൽ തുക നൽകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ എൻ.എസ്.ഡബ്ല്യു, വിക്ടോറിയ, എ.സി.ടി എന്നിവിടങ്ങളിലായി 350 ഓളം ഹബ്ബുകൾ ബോക്സ് ഡിവിക്കുണ്ട്. സ്വന്തം പറമ്പുകളിൽ കൃഷി ചെയ്യുന്നവരിൽ നിന്നും ഉൽപ്പന്നങ്ങൾ ശേഖരിച്ച് ‘അൾട്രാ ലോക്കൽ’ വിതരണ രീതിയും ഇവർ പരീക്ഷിക്കുന്നുണ്ട്.

അതേസമയം, യുഎസ് നേതൃത്വത്തിലുള്ള ഇറാൻ യുദ്ധം നീണ്ടുപോകുന്നത് ഡയറി ഉൽപ്പന്നങ്ങളുടെയും ഇറച്ചിയുടെയും വില വർധനവിനും കാരണമായേക്കാം. യുദ്ധം ഇപ്പോൾ അവസാനിച്ചാൽ പോലും വിതരണ ശൃംഖലയിലുണ്ടായ ആഘാതം മാസങ്ങളോളം നിലനിൽക്കുമെന്ന് ഊർജ മന്ത്രി ക്രിസ് ബോവൻ നേരത്തെ വ്യക്തമാക്കിയിരുന്നു.

ആഗോള പ്രതിസന്ധികൾ ഭക്ഷ്യമേഖലയെ എങ്ങനെ ബാധിക്കുമെന്നതിന്റെ തെളിവാണ് നിലവിലെ സാഹചര്യമെന്നും പ്രാദേശികമായ വിതരണ ശൃംഖലകൾ ശക്തിപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.

Related Articles

Back to top button