ഇന്ത്യന്‍ നഴ്‌സിങ് വിദ്യാര്‍ഥിനിയെ മുന്‍ സുഹൃത്ത് ജീവനോടെ കുഴിച്ചുമൂടി

അഡ്‌ലെയ്ഡ്: ഓസ്ട്രേലിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയെ കേബിള്‍ ഉപയോഗിച്ച് വരിഞ്ഞുകെട്ടിയിട്ട് ജീവനോടെ കുഴിച്ചുമൂടി. പ്രണയാഭ്യര്‍ഥന നിരസിച്ചതിന്റെ പ്രതികാരമായാണ് 21 കാരിയായ ജാസ്മിന്‍ കൗറിനെ ക്രൂരമായി കൊലപ്പെടുത്തിയത്.

സംഭവത്തില്‍ ഇന്ത്യക്കാരനായ താരിക്‌ജോത് സിംഗ്(22) കുറ്റം സമ്മതിച്ചു. ഓസ്‌ട്രേലിയയില്‍ നഴ്സിംഗ് വിദ്യാര്‍ത്ഥിനിയായിരുന്നു ജാസ്മിന്‍ കൗര്‍. സൗത്ത് ഓസ്ട്രേലിയയിലെ വിദൂര മേഖലയായ ഫ്ളിന്‍ഡേഴ്സ് റേഞ്ചസില്‍ 2021 മാര്‍ച്ചിലാണ് സംഭവം നടന്നത്.

ഇതുസംബന്ധിച്ച കേസിന്റെ വിചാരണ സൗത്ത് ഓസ്ട്രേലിയന്‍ സുപ്രീം കോടതിയില്‍ നടന്നുവരികയാണ്. പ്രണയാഭ്യര്‍ഥന നിരസിച്ചതുകൊണ്ടാണ് കൊലപാതകം നടത്തിയതെന്ന് താരിക്‌ജോത് സിംഗ് പറഞ്ഞു.

2021 മാര്‍ച്ചില്‍ കൊലപാതകം ആസൂത്രണം ചെയ്തശേഷമാണ് പ്രതി അഡ്ലെയ്ഡിലെ ജോലിസ്ഥലത്ത് നിന്ന് ജാസ്മിനെ തട്ടിക്കൊണ്ടുപോയി കൃത്യം നിര്‍വഹിച്ചതെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. ഇയാള്‍ക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചേക്കും.

ജാസ്മിന്റെ തിരോധാനത്തിന് പിന്നാലെ ഇയാളെ പൊലീസ് പിടികൂടിയിരുന്നു. ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ വിചാരണ നടക്കവേ താന്‍ ജാസ്മിനെ കൊലപ്പെടുത്തിയതായി 2023 ഫെബ്രുവരിയില്‍ താരിക്‌ജോത് സിംഗ് വെളിപ്പെടുത്തി.

പ്രതി കുറ്റമേറ്റെടുത്തു എന്നല്ലാതെ ജാസ്മിന്റെ മൃതശരീരം കണ്ടെത്താന്‍ പൊലീസിനായിരുന്നില്ല.

എന്നാല്‍ നീണ്ട നാളത്തെ അന്വേഷണത്തിനൊടുവില്‍ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെയാണ് അതിക്രൂരമായാണ് പ്രതി കൃത്യം നിര്‍വഹിച്ചത് എന്ന കാര്യം പുറത്തറിയുന്നത്.

മൊറലാന ക്രീക്കിലാണ് കൈകാലുകള്‍ കേബിള്‍ കൊണ്ട് ബന്ധിച്ച നിലയിലും ടേപ്പ് ഉപയോഗിച്ച് ഒട്ടിച്ച നിലയിലുമാണ് കുഴിച്ചിട്ട മൃതദേഹം കണ്ടെത്തിയത്.

മൃതദേഹം കാറിന്റെ ഡിക്കിയില്‍ ഇട്ട ശേഷം 400 കിലോമീറ്റര്‍ അകലെയുള്ള ഒരു ശ്മശാനത്തില്‍ കൊണ്ടുപോയി കുഴിച്ചിടുകയായിരുന്നു. പോസ്റ്റുമോര്‍ട്ടത്തില്‍ ജാസ്മിനെ ജീവനോടെയാണ് പ്രതി കുഴിച്ചുമൂടിയതെന്ന് വ്യക്തമായി.

പ്രതി ഏറെക്കാലമായി തന്റെ മകളുടെ പിന്നാലെ നടന്നുവെന്നും പ്രണയാഭ്യര്‍ഥന നിരസിച്ചിരുന്നതായും ജാസ്മിന്‍ കൗറിന്റെ അമ്മ റാഷ്പുല്‍ പറഞ്ഞു. കേസിന്റെ വിചാരണ അന്തിമഘട്ടത്തിലാണ്. പ്രതി താരിക്‌ജോത് സിംഗ് ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ജയില്‍വാസം അനുഭവിക്കുകയാണ്.

Related Articles

Back to top button