എച്ച് 5എൻ1 വൈറസ്; പ്രമുഖ കോഴി ഫാമുകളെല്ലാം കടുത്ത ലോക്ക്ഡൗണിലേക്ക്

പെർത്ത്: 2021 മുതൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ലക്ഷക്കണക്കിന് പക്ഷികളുടെയും കടൽ ജീവികളുടെയും ജീവനെടുത്ത മാരകമായ എച്ച്5എൻ1 (H5N1) പക്ഷിപ്പനി ഒടുവിൽ ഓസ്‌ട്രേലിയൻ വൻകരയിലും സ്ഥിരീകരിച്ചു. ഭൂമിയിൽ ഇതുവരെ ഈ വൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെടാത്ത ഏക വൻകരയായിരുന്നു ഓസ്‌ട്രേലിയ. രോഗബാധ സ്ഥിരീകരിച്ചതോടെ പടരാതിരിക്കാൻ വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ പ്രമുഖ കോഴി ഫാമുകളെല്ലാം കടുത്ത ലോക്ക്ഡൗണിലേക്ക് നീങ്ങി. ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ പോൾട്രി ഉത്പാദകരായ ഇങ്ങാംസ് ഗ്രൂപ്പാണ് (Ingham’s Group) തങ്ങളുടെ ഫാമുകളിൽ സമ്പൂർണ്ണ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.

വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ എസ്പെരൻസ് തീരത്ത് കണ്ടെത്തിയ ‘ബ്രൗൺ സ്കുവ’, ‘ജയന്റ് പെട്രൽ’ എന്നീ രണ്ട് കുടിയേറ്റ കടൽപക്ഷികളിലാണ് അതീവ രോഗവ്യാപന ശേഷിയുള്ള ഈ വൈറസ് കണ്ടെത്തിയത്. രണ്ട് പക്ഷികളും പിന്നീട് ചത്തു. വന്യജീവികളിലേക്കോ വാണിജ്യാടിസ്ഥാനത്തിലുള്ള മറ്റ് പോൾട്രി ഫാമുകളിലേക്കോ രോഗം പടർന്നതായി നിലവിൽ സൂചനകളില്ലെന്ന് ഓസ്‌ട്രേലിയൻ ചീഫ് വെറ്ററിനറി ഓഫീസർ ഡോ. ബെത് കുക്സൺ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും കനത്ത ജാഗ്രതയിലാണ് അധികൃതർ.

മുൻകരുതലിന്റെ ഭാഗമായി തുറസ്സായ സ്ഥലങ്ങളിൽ വളർത്തുന്ന കോഴികളെ കൂടുകളിലേക്ക് മാറ്റാൻ അനുമതി തേടുമെന്ന് ഫാം അധികൃതർ അറിയിച്ചു. ഫാമുകളിലേക്കുള്ള അനാവശ്യ സന്ദർശനങ്ങളും വിലക്കിയിട്ടുണ്ട്. പക്ഷിപ്പനി വാർത്ത പുറത്തുവന്നതോടെ ഓഹരി വിപണിയിൽ ഇങ്ങാംസ് ഗ്രൂപ്പിന്റെ ഓഹരി വിലയിൽ വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. രോഗലക്ഷണങ്ങളുള്ള പക്ഷികളെ കണ്ടെത്താൻ അടിയന്തിര ഹെൽപ്പ് ലൈൻ ആരംഭിച്ചതായും അന്താരാഷ്ട്ര തലത്തിലുള്ള പ്രതിരോധ നടപടികൾ മാതൃകയാക്കി രോഗവ്യാപനം തടയാൻ വെസ്റ്റേൺ ഓസ്‌ട്രേലിയൻ ഭരണകൂടം കർശന നടപടികൾ സ്വീകരിച്ചു വരികയാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

Related Articles

Back to top button