ഓസ്‌ട്രേലിയക്ക് പിന്നാലെ ന്യൂസീലൻഡും; ഒക്‌ടോബർ മുതൽ വീസ നിരക്ക് വർധിപ്പിക്കും

വെല്ലിങ്ടൻ: വീസ നിരക്കുകളിൽ മാറ്റവുമായ് ന്യൂസീലൻഡ്. ഒക്‌ടോബർ 1 മുതൽ വീസ ഫീസ് വർധിപ്പിക്കുമെന്ന് ന്യൂസീലൻഡ് സർക്കാർ. എല്ലാ വീസ വിഭാഗങ്ങളിലും പുതിയ നിരക്കുകൾ അവതരിപ്പിക്കും.

ഓസ്‌ട്രേലിയ, യുകെ തുടങ്ങിയ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ന്യൂസീലൻഡിലെ വീസ നിരക്ക് കുറവാണ്. സ്റ്റുഡന്റ് വീസ അപേക്ഷാ ഫീസ് ഇരട്ടിയാക്കാനാണ് പുതിയ തീരുമാനം.

അതേസമയം ഓസ്‌ട്രേലിയയിൽ ഇപ്പോൾ നിലവിലുള്ള വീസ ഫീസിനേക്കാൾ ഇത് കുറവായിരിക്കും. സ്റ്റുഡന്റ് വീസ നിരക്ക് 375 ന്യൂസീലൻഡ് ഡോളറിൽ നിന്ന് 750 ന്യൂസീലൻഡ് ഡോളറായാണ് വർധന.

പോസ്റ്റ് സ്റ്റഡി വർക്ക് വീസകൾക്ക് 700 ന്യൂസീലൻഡ് ഡോളറിൽ നിന്ന് 1,670 ന്യൂസീലൻഡ് ഡോളറായ് വർധിക്കും.

അതേസമയം, സന്ദർശക വീസയ്ക്ക് അപേക്ഷിക്കുന്നവർക്ക് നിലവിലെ 211 ന്യൂസീലൻഡ് ഡോളറിന് പകരം 341 ന്യൂസീലൻഡ് ഡോളറാകും ഒക്‌ടോബർ 1 മുതൽ ഈടാക്കുക.

പുതിയ നയത്തിന് കീഴിൽ, താമസ വീസയ്ക്കായുള്ള ചെലവ് 4,290 ന്യൂസീലൻഡ് ഡോളറിൽ നിന്ന് 6,450 ന്യൂസീലൻഡ് ഡോളറായ് വർധിക്കും. ഫാമിലി വീസ ഫീസ് 2,750 ന്യൂസീലൻഡ് ഡോളറിൽ നിന്ന് 5,360 ന്യൂസീലൻഡ് ഡോളറായ് ഉയർത്തി.

കഴിഞ്ഞ മാസമാണ് സ്റ്റുഡന്റ് വീസ അപേക്ഷാ ഫീസ് ഇരട്ടിയാക്കാൻ ഓസ്‌ട്രേലിയ തീരുമാനിച്ചത്. യുകെ, യുഎസ്, കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളുമായ് താരതമ്യം ചെയ്യുമ്പോൾ ന്യൂസീലൻഡിന്റെ വീസ നിരക്ക് കുറവാണ്.

അതിനാൽ താമസിക്കാനും ജോലി ചെയ്യാനും പഠിക്കാനും സന്ദർശിക്കാനുമുള്ള ആകർഷകമായ സ്ഥലമായി രാജ്യം തുടരുമെന്ന് ഉറപ്പുണ്ടെന്ന് ഇമിഗ്രേഷൻ മന്ത്രി എറിക്ക സ്റ്റാൻഫോർഡ് പറയുന്നു.

വർധിച്ചുവരുന്ന വീസ അപേക്ഷകളുടെ എണ്ണം നിയന്ത്രിക്കാനും നിരക്കിലെ മാറ്റം കാരണമാകും.

Exit mobile version