ഇറാൻ സംഘർഷം: ഓസ്‌ട്രേലിയയിൽ ഭക്ഷ്യപ്രതിസന്ധി രൂക്ഷമാകുമെന്ന് മുന്നറിയിപ്പ്

മെൽബൺ: പശ്ചിമേഷ്യയിൽ ഇറാൻ-അമേരിക്ക സംഘർഷം ശക്തമാകുന്നതോടെ ഓസ്‌ട്രേലിയയിൽ കടുത്ത ഭക്ഷ്യപ്രതിസന്ധിയും വിലക്കയറ്റവും ഉണ്ടാകുമെന്ന് സാമ്പത്തിക വിദഗ്ധർ.
യുദ്ധസാഹചര്യം കാരണം ഇന്ധനവില കുതിച്ചുയരുന്നതും ചരക്ക് നീക്കം തടസപ്പെടുന്നതും വരും ആഴ്ചകളിൽ പലവ്യഞ്ജനങ്ങളുടെയും മറ്റ് നിത്യോപയോഗ സാധനങ്ങളുടെയും വില വർധിപ്പിക്കുമെന്ന് ഫാർമിങ് ബോഡി മുന്നറിയിപ്പ് നൽകി.
രാജ്യത്തെ മൂന്നിലൊന്ന് കുടുംബങ്ങളും നിലവിൽ തന്നെ ഭക്ഷ്യസുരക്ഷാ ഭീഷണി നേരിടുകയാണെന്ന് ‘ഫുഡ്ബാങ്ക് ഓസ്‌ട്രേലിയ’യുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു. ദേശീയതലത്തിൽ 30 ശതമാനം വീടുകളിലും ഭക്ഷണലഭ്യതയിൽ കുറവുണ്ട്. വരുമാനത്തിന്റെ വലിയൊരു ഭാഗം പലിശ തിരിച്ചടവിനായി മാറ്റിവെക്കേണ്ടി വരുന്നത് സാധാരണക്കാരുടെ കുടുംബ ബജറ്റിനെ തകിടം മറിച്ചിരിക്കുകയാണ്. ഇതിനു പിന്നാലെയാണ് യുദ്ധം മൂലമുണ്ടാകുന്ന വിലക്കയറ്റം കൂടി വരുന്നത്.
പ്രതിസന്ധി നേരിടാൻ കർഷകരെയും വ്യവസായ പ്രതിനിധികളെയും ഉൾപ്പെടുത്തി ‘നാഷണൽ ഫുഡ് സെക്യൂരിറ്റി സ്ട്രാറ്റജി’ രൂപീകരിക്കാനുള്ള ശ്രമത്തിലാണ് ആൽബനിസ് സർക്കാർ. നിലവിൽ ചാരിറ്റി സംഘടനകളെ ആശ്രയിക്കുന്നവരുടെ എണ്ണം വർധിക്കുന്നത് ഗൗരവകരമാണെന്ന് ഫുഡ്ബാങ്ക് ചീഫ് എക്സിക്യൂട്ടീവ് കൈല ടിങ്ക് പറഞ്ഞു. പ്രവാസി മലയാളി കുടുംബങ്ങൾക്കും ഈ സാമ്പത്തിക പ്രതിസന്ധി വലിയ വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തൽ.



