ഇന്ത്യൻ യാത്രക്കാർക്ക് എയർപോർട്ട് ട്രാൻസിറ്റ് വിസ ഒഴിവാക്കി ഫ്രാൻസ് സർക്കാർ

ന്യൂഡൽഹി: ഇന്ത്യൻ പാസ്‌പോർട്ട് കൈവശമുള്ളവർക്ക് ഫ്രാൻസ് വഴി മറ്റ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നത് ഇനി മുതൽ കൂടുതൽ എളുപ്പമാകും. ഫ്രഞ്ച് വിമാനത്താവളങ്ങൾ ട്രാൻസിറ്റ് ഹബ്ബുകളായി ഉപയോഗിക്കുന്ന ഇന്ത്യൻ യാത്രക്കാർക്ക് എയർപോർട്ട് ട്രാൻസിറ്റ് വിസ ഒഴിവാക്കി ഫ്രഞ്ച് സർക്കാർ ഉത്തരവിറക്കി. ഏപ്രിൽ 10 മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വന്നു.

കഴിഞ്ഞ ഫെബ്രുവരിയിൽ ഇന്ത്യ സന്ദർശിച്ച വേളയിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് ഈ സുപ്രധാന തീരുമാനം. ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതിന്റെയും യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിന്റെയും ഭാഗമായാണ് നടപടിയെന്ന് ഫ്രഞ്ച് എംബസി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. മുൻകാല വിസ നിയമങ്ങളിൽ ഭേദഗതി വരുത്തിയാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

നേരത്തെ യൂറോപ്യൻ രാജ്യങ്ങളിലേക്കും അമേരിക്കയിലേക്കും ഫ്രാൻസ് വഴി യാത്ര ചെയ്യുന്ന ഇന്ത്യക്കാർക്ക് വിമാനത്താവളത്തിനുള്ളിൽ വിമാനം മാറിക്കയറുന്നതിന് പോലും ട്രാൻസിറ്റ് വിസ ആവശ്യമായിരുന്നു. ഇതിനായി വലിയ തുക ചെലവാക്കേണ്ടി വരുന്നതും നടപടിക്രമങ്ങളിലെ സങ്കീർണതയും യാത്രക്കാരെ ബുദ്ധിമുട്ടിച്ചിരുന്നു. പുതിയ പരിഷ്കാരത്തോടെ സമയ ലാഭത്തോടൊപ്പം സാമ്പത്തിക ലാഭവും യാത്രക്കാർക്ക് ലഭിക്കും.

ഫ്രാൻസിന്റെ ഈ തീരുമാനത്തെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം സ്വാഗതം ചെയ്തു. അന്താരാഷ്ട്ര യാത്രാ രംഗത്ത് ഇന്ത്യൻ പാസ്‌പോർട്ടിന്റെ മൂല്യം വർധിപ്പിക്കുന്ന നടപടിയായാണ് ഇതിനെ വിലയിരുത്തുന്നത്. പ്രവാസികൾക്കും വിനോദ സഞ്ചാരികൾക്കും ഒരുപോലെ ഗുണകരമാകുന്ന ഈ മാറ്റം വരും ദിവസങ്ങളിൽ വിമാന യാത്രാ നിരക്കിലും പ്രതിഫലിച്ചേക്കും.

Related Articles

Back to top button