ഓസ്‌ട്രേലിയൻ ദ്വീപിൽ ആദ്യമായി പക്ഷിപ്പനി വൈറസ് സാന്നിധ്യം; രാജ്യത്ത് ആശങ്ക

മെൽബൺ: ലോകമെമ്പാടും ആശങ്കയുണർത്തുന്ന മാരകമായ H5 വിഭാഗത്തിലുള്ള പക്ഷിപ്പനി വൈറസ് ഓസ്‌ട്രേലിയയുടെ ഭാഗമായ ദ്വീപിൽ ആദ്യമായി കണ്ടെത്തി. പക്ഷിപ്പനി ഇതുവരെ എത്താത്ത ഏക ഭൂഖണ്ഡമായ ഓസ്‌ട്രേലിയക്ക് ഇത് നിർണായകമായ കണ്ടെത്തലാണ്.

പടിഞ്ഞാറൻ ഓസ്‌ട്രേലിയയിലെ പെർത്തിൽ നിന്ന് നാലായിരം കിലോമീറ്റർ തെക്കുപടിഞ്ഞാറുള്ള വിദൂര ദ്വീപായ ഹേർഡ് ഐലൻഡിലാണ് വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചത്. ദ്വീപിൽ ചത്ത നിലയിൽ കണ്ടെത്തിയ ഒരു എലിഫന്റ് സീലിൽ നടത്തിയ വിശദമായ പരിശോധനയിലാണ് H5 വിഭാഗത്തിൽപ്പെട്ട വൈറസിനെ തിരിച്ചറിഞ്ഞത്.

ഏഷ്യയിലും യൂറോപ്പിലും മറ്റ് ലോകരാജ്യങ്ങളിലും അതിവേഗം പടർന്നുപിടിക്കുന്ന H5N1 പക്ഷിപ്പനി ഓസ്‌ട്രേലിയൻ വൻകരയിൽ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ സമീപ ദ്വീപിൽ H5 വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത് അധികൃതരെ കൂടുതൽ ജാഗരൂകരാക്കിയിട്ടുണ്ട്.

നിലവിലെ സാഹചര്യം വിലയിരുത്തിയ ശേഷം ഫെഡറൽ സർക്കാർ ഒരു വിശദീകരണം പുറത്തിറക്കി. ഹേർഡ് ഐലൻഡിൽ H5 വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചെങ്കിലും ഇത് ഓസ്‌ട്രേലിയൻ വൻകരയിലേക്ക് എത്താനുള്ള സാധ്യത വളരെ കുറവാണെന്ന് സർക്കാർ വക്താവ് വ്യക്തമാക്കി. എങ്കിലും അതീവ ജാഗ്രത തുടരാനും ആവശ്യമായ പ്രതിരോധ നടപടികൾ സ്വീകരിക്കാനും ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

ദ്വീപിലെ വന്യജീവി സമൂഹത്തിൽ രോഗം പടരുന്നതിനെക്കുറിച്ചും ഓസ്‌ട്രേലിയയുടെ ജൈവസുരക്ഷാ സംവിധാനങ്ങളെക്കുറിച്ചും കൂടുതൽ വിവരങ്ങൾ വിശകലനം ചെയ്യുന്നതിനായി ശാസ്ത്രജ്ഞരുടെ ഒരു സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

Related Articles

Back to top button