വാക്‌സിൻ സ്വീകരിച്ച രാജ്യാന്തര വിദ്യാർത്ഥികൾക്ക് ഈ വർഷം NSWൽ എത്താം

TGA അംഗീകൃത വാക്‌സിനേഷൻ പൂർത്തിയാക്കിയ രാജ്യാന്തര വിദ്യാർത്ഥികൾക്ക് ഈ വർഷം അവസാനം മുതൽ തിരിച്ചെത്താൻ കഴിയുമെന്ന് ന്യൂ സൗത്ത് വെയിൽസ് സർക്കാർ അറിയിച്ചു. ആദ്യ ഘട്ടത്തിൽ 500 വിദ്യാർത്ഥികൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഓസ്‌ട്രേലിയയിൽ അംഗീകാരമുള്ള വാക്‌സിനേഷൻ പൂർത്തിയാക്കിയിട്ടുള്ള രാജ്യാന്തര വിദ്യാർത്ഥികൾക്ക് ന്യൂ സൗത്ത് വെയിൽസിലേക്ക് തിരിച്ചെത്താൻ കഴിയുമെന്ന് സർക്കാർ പറഞ്ഞു.

രാജ്യാന്തര വിദ്യാർത്ഥികളെ തിരിച്ചെത്തിക്കുന്നതിനായി പൈലറ്റ് അടിസ്ഥാനത്തിൽ നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് ഇത് സാധ്യമാകുക.

ഘട്ടം ഘട്ടമായി നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതിയുടെ വിശദാംശങ്ങള്‍ ഇന്ന് (വെളിയാഴ്ച) രാവിലെയാണ് ന്യൂ സൗത്ത് വെയിൽസ് സർക്കാർ വെളിപ്പെടുത്തിയത്.

സിംഗപ്പൂർ, ഹോങ്കോംഗ്, മലേഷ്യ, ജപ്പാൻ, തായ്‌ലൻഡ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളാണ് ആദ്യ ഘട്ടത്തിൽ ഉൾപ്പെടുന്നത്. ഇന്ത്യയും ചൈനയും ആദ്യ ഘട്ടത്തിൽ ഉൾപ്പെടുന്നില്ല.

TGA (Therapeutic Goods Administration) അംഗീകരിച്ച വാക്‌സിനുകൾ പൂർത്തിയാക്കിയിട്ടുള്ള സ്റ്റുഡന്റ് വിസയുള്ളവരെയാണ് പൈലറ്റ് പദ്ധതിയിൽ ഉൾപ്പെടുത്തുക.

നിലവിൽ ഫൈസർ, ആസ്ട്രസെന്നക്ക, മൊഡേണ എന്നീ മൂന്ന് വാക്‌സിനുകൾക്കാണ് TGA യുടെ അംഗീകാരമുള്ളത്.

ഓസ്‌ട്രേലിയയിലെ വാക്‌സിനേഷൻ നിരക്ക് കൂടുന്നതിനനുസരിച്ച് കൂടുതൽ രാജ്യങ്ങളെ ഉൾപ്പെടുത്തും.

ഓസ്‌ട്രേലിയയിലെ വാക്‌സിനേഷൻ നിരക്ക് കൂടുന്നതിനനുസരിച്ച് കൂടുതൽ രാജ്യങ്ങളെ ഉൾപ്പെടുത്തുമെന്ന് ഡെപ്യുട്ടി പ്രീമിയർ ജോൺ ബാരിലാരോ പറഞ്ഞു.

ന്യൂ സൗത്ത് വെയിൽസിലുള്ളവരുടെ സുരക്ഷ ഉറപ്പാക്കികൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. കർശനമായ പ്രതിരോധ നടപടികൾ ഏർപ്പെടുത്തിയിട്ടുളളതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇതിനായി മാത്രം സിഡ്‌നിയിലെ റെഡ്‌ഫെർനിൽ ഒരുക്കിയിരിക്കുന്ന ക്വാറന്റൈൻ കേന്ദ്രത്തിൽ പതിനാല് ദിവസത്തെ ക്വാറന്റൈൻ ബാധകമായിരിക്കും.

വിദ്യാർത്ഥികളുടെ ചിലവിൽ ചാർട്ടേർഡ് വിമാനത്തിലായിരിക്കും ആദ്യ ഘട്ടത്തിൽ രാജ്യാന്തര വിദ്യാർത്ഥികളെത്തുകയെന്ന് അധികൃതർ വ്യക്തമാക്കി. ഏകദേശം 500 രാജ്യാന്തര വിദ്യാർത്ഥികളെയാണ് ഡിസംബർ അവസാനം പ്രതീക്ഷിക്കുന്നത്.

റെഡ്‌ഫെർനിൽ ഒരുക്കിയിരിക്കുന്ന ക്വാറന്റൈൻ കേന്ദ്രത്തിൽ 650 വിദ്യാർത്ഥികളെ താമസിപ്പിക്കാനുള്ള സൗകര്യമാണ് ഉണ്ടാവുക.

പദ്ധതിയുടെ സുരക്ഷാ ക്രമീകരണങ്ങൾക്ക് ന്യൂ സൗത്ത് വെയിൽസ് ആരോഗ്യവകുപ്പിന്റെയും ന്യൂ സൗത്ത് വെയിൽസ് പോലീസിന്റെയും അംഗീകാരമുണ്ടെന്ന് സർക്കാർ വ്യക്തമാക്കി.

രാജ്യാന്തര വിദ്യാർത്ഥികളുടെ വരവ് ഓസ്‌ട്രേലിയയിലേക്ക് തിരിച്ചെത്താൻ ശ്രമിക്കുന്ന പൗരന്മാരെയും റെസിഡന്റ്സിനെയും ബാധിക്കില്ല എന്നും ജോൺ ബാരിലാരോ വ്യക്തമാക്കി.

Western Sydney University, Macquarie University, The University of Sydney, UNSW, UTS, Australian Catholic University, The University of Newcastle, University of Wollongong എന്നീ സർവ്വകലാശാലകളാണ് പൈലറ്റ് പദ്ധതിയിൽ ഉൾപ്പെടുത്തുന്നത്.

സ്വകാര്യ സ്ഥാപനങ്ങളായ International College of Management Sydney, Kaplan, Navitas, RedHill, Study Group എന്നിവയും ഉൾപ്പെടുന്നു.

കടപ്പാട്: SBS മലയാളം

Exit mobile version