ഷെയ്ന്‍ വോണിന്റെ മൃതദേഹം ഓസ്‌ട്രേലിയയിലെത്തിച്ചു; സംസ്‌കാരം 30ന് മെല്‍ബണില്‍

മെല്‍ബണ്‍: കഴിഞ്ഞ ആഴ്ച തായ്ലന്‍ഡില്‍ അന്തരിച്ച ക്രിക്കറ്റ് ഇതിഹാസം ഷെയ്ന്‍ വോണിന്റെ മൃതദേഹം ഓസ്‌ട്രേലിയയിലെത്തിച്ചു. തായ്ലന്‍ഡിലെ വില്ലയില്‍ ഹൃദയാഘാതത്താല്‍ മരിച്ച വോണിന്റെ മൃതദേഹം ആറ് ദിവസത്തിനു ശേഷമാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിച്ചത്. ബാങ്കോക്കില്‍ നിന്ന് സ്വകാര്യ ജെറ്റിലാണ് ഓസ്ട്രേലിയന്‍ പതാകയില്‍ പൊതിഞ്ഞ മൃതദേഹം ഇന്നു രാത്രി എട്ടരയോടെ മെല്‍ബണിലെത്തിച്ചത്.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് ഷെയ്ന്‍ വോണിനെ(52) തായ്ലന്‍ഡിലെ വില്ലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അവധി ആഘോഷിക്കാനും ചികിത്സയ്ക്കുമായാണാണ് വോണ്‍ സുഹൃത്തുക്കള്‍ക്കൊപ്പം തായ്ലന്‍ഡിലെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്നും പ്രാഥമിക പരിശോധനക്കുശേഷം ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു.

സംസ്‌കാര ചടങ്ങുകള്‍ ഈ മാസം 30ന് മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കും. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ പൊതുദര്‍ശനത്തിന് ശേഷം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും വോണിന്റെ സംസ്‌കാരമെന്ന് വിക്ടോറിയ സംസ്ഥാന പ്രീമിയര്‍ ഡാനിയേല്‍ ആന്‍ഡ്ര്യൂസ് അറിയിച്ചിരുന്നു. പൊതുജനങ്ങള്‍ക്ക് ചടങ്ങില്‍ പങ്കെടുക്കാന്‍ അനുവാദമുണ്ട്.

മെല്‍ബണ്‍ ഗ്രൗണ്ടില്‍ നടക്കുന്ന ഔദ്യോഗിക സംസ്‌കാര ചടങ്ങുകള്‍ക്ക് മുന്നോടിയായി കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുക്കുന്ന സംസ്‌കാര ചടങ്ങ് നടത്തുമെന്ന് വോണിന്റെ കുടുംബം വ്യക്തമാക്കി.

വോണിന്റെ മരണത്തിലോ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലോ അസ്വാഭാവികത ഒന്നുമില്ലെന്നും ഹൃദയാഘാതം തന്നെയാണ് മരണ കാരണമെന്നും തായ് പോലീസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. തായ്ലന്‍ഡില്‍ വോണ്‍ താമസിച്ച കോ സമൂയിയിലെ വില്ലയില്‍ നിന്ന് ഞായറാഴ്ച സുറത്ത് താനിയില്‍ എത്തിച്ച മൃതദേഹം തിങ്കളാഴ്ച രാത്രി തായ്ലന്‍ഡ് തലസ്ഥാനമായ ബാങ്കോക്കിലെത്തിച്ചശേഷം അവിടെ നിന്ന് മെല്‍ബണിലേക്ക് കൊണ്ടുപോവുകയായിരുന്നു.

ഷെയ്ന്‍ വോണിനോടുള്ള ബഹുമാനാര്‍ത്ഥം മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലെ ഗ്രേറ്റ് സതേണ്‍ സ്റ്റാന്‍ഡിന് എസ്‌കെ വോണ്‍ സ്റ്റാന്‍ഡ് എന്ന് പുനര്‍നാമകരണം ചെയ്യുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

Exit mobile version