വാക്‌സിൻ സ്വീകരിക്കാത്തവരുടെ മെഡികെയർ ആനുകൂല്യങ്ങൾ മാറ്റില്ല

കൊവിഡ് വാക്‌സിൻ സ്വീകരിക്കണമോ വേണ്ടയോ എന്നത് സംബന്ധിച്ച് ഓസ്‌ട്രേലിയൻ സർക്കാർ കടുത്ത സമീപനം സ്വീകരിക്കില്ലെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ വ്യക്തമാക്കി.

വാക്‌സിൻ സ്വീകരിക്കാത്തവരുടെ മെഡികെയർ ആനുകൂല്യങ്ങൾ എടുത്ത് മാറ്റണമെന്ന മുൻ ന്യൂ സൗത്ത് വെയിൽസ് പ്രീമിയർ ബോബ് കാറിന്റെ ആവശ്യത്തെ പ്രധാനമന്ത്രി തള്ളിക്കളഞ്ഞു.

കൊവിഡ് വാക്‌സിനേഷൻ സ്വീകരിക്കാത്തവരുടെ മെഡികെയർ ആനുകൂല്യങ്ങൾ എടുത്ത് കളയണമെന്ന ആവശ്യത്തെ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ തള്ളിക്കളഞ്ഞു.

ഓസ്‌ട്രേലിയയിൽ ജീവിക്കുന്നവർക്ക് സ്വന്തമായി തീരുമാനം എടുക്കുന്നതിൽ ഭയപ്പെടേണ്ട സാഹചര്യം ഉണ്ടാകില്ലെന്ന് പ്രധാനമന്ത്രി ചാനൽ സെവനിനോട് സംസാരിക്കുമ്പോൾ പറഞ്ഞു.

വാക്‌സിൻ സ്വീകരിക്കാത്തവർ ചികിത്സാ ചിലവുകൾ സ്വയം വഹിക്കണമെന്ന് മുൻ ന്യൂ സൗത്ത് വെയിൽസിൽ പ്രീമിയർ ബോബ് കാർ ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയത്.

എല്ലാവരും വാക്സിനേഷൻ സ്വീകരിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിലും കടുത്ത സമീപനം സ്വീകരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു.

വാക്‌സിൻ സ്വീകരിക്കാത്തവർ സ്വയം ചികിത്സാ ചിലവുകൾ വഹിക്കണമെന്ന് സിംഗപ്പൂർ ഈ ആഴ്ച പ്രഖ്യാപിച്ചിരുന്നു.

സിംഗപ്പൂർ മാതൃക പിന്തുടരണമെന്നാണ് ബോബ് കാർ ട്വീറ്റിൽ ആവശ്യപ്പെടുന്നത്. വാക്‌സിൻ സ്വീകരിക്കാത്തവർക്ക് (ആരോഗ്യ സംബന്ധമായ ഇളവുകൾ ബാധകമല്ലാത്തവർ) കൊവിഡ് ബാധിക്കുകയാണെങ്കിൽ ചികിത്സാ ചെലവുകളും ആശുപത്രി ചെലവുകളും അവർ തന്നെ വഹിക്കണമെന്നാണ് ആവശ്യം.

രോഗബാധയെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ അവഗണിച്ചതുകൊണ്ടാണ് രോഗം ബാധിക്കുന്നതെന്നും, ഈ മണ്ടത്തരത്തിന് മറ്റുള്ളവരല്ല, മറിച്ച് അവർ തന്നെ പണം നൽകണമെന്നുമാണ് ബോബ് കാർ പറയുന്നത്.

വാക്‌സിൻ സ്വീകരിക്കുന്നില്ല എന്ന് തീരുമാനിച്ച സിംഗപ്പൂരിലുള്ളവർക്ക് രോഗബാധയുണ്ടാകുന്ന സാഹചര്യത്തിൽ ചികിത്സക്കായുള്ള ചെലവ് അവർ തന്നെ വഹിക്കണമെന്നാണ് സിംഗപ്പൂരിലെ നയം. ഡിസംബർ എട്ട് മുതലാണ് സിംഗപ്പൂരിൽ ഇത് ബാധകമാകുക.

കൊവിഡ് ബാധിച്ച് തീവ്രപരിചരണ വിഭാഗത്തിലെത്തുന്നവരിൽ ഭൂരിഭാഗം പേരും വാക്‌സിനേഷൻ സ്വീകരിക്കാത്തവരാണ് എന്ന കാരണമാണ് സിംഗപ്പൂർ അധികൃതർ ചൂണ്ടിക്കാട്ടിയത്. ആരോഗ്യ സംവിധാനത്തിന് മേലുള്ള സമ്മർദ്ദം ഇത് വഴി കൂടുന്നതായും സിംഗപ്പൂർ ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.

ഈ നിലപാടിനെ പിന്തുണച്ചാണ് ബോബ് കാർ ട്വീറ്റ് ചെയ്തത്.

വാക്‌സിൻ സ്വീകരിക്കുന്ന വിഷയത്തിൽ പൊതുജനത്തിന്റെ സ്വാതന്ത്ര്യം ഓസ്‌ട്രേലിയൻ സർക്കാർ ബഹുമാനിക്കുന്നതായി പ്രധാനമന്ത്രി സ്കോട്ട് മോറിസൺ പറഞ്ഞു. ബോബ് കാറിന്റെ ട്വീറ്റിനോട് പ്രതികരിക്കുകയായിരിക്കുന്നു അദ്ദേഹം.

ഓസ്‌ട്രേലിയയിൽ 16 വയസ്സിന് മേൽ പ്രായമുള്ള 90 ശതമാനത്തോളം പേരും ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചതായും, 82 ശതമാനം പേരും രണ്ട് ഡോസ് വാക്‌സിൻ പൂർത്തിയാക്കിയതായും അധികൃതർ വ്യക്തമാക്കി. 

കടപ്പാട്: SBS മലയാളം

Exit mobile version