ഉടമയെ ആക്രമിച്ച റോട്ട്‌വീലേഴ്സ് നായ്ക്കളെ ദയാവധത്തിന് വിധേയമാക്കി

പെർത്ത്: ഉടമയെ ആക്രമിച്ച രണ്ട് റോട്ട്‌വീലേഴ്സ് നായ്ക്കളെ ദയാവധത്തിന് വിധേയമാക്കി. നികിത പിൽ (31) എന്ന യുവതിയാണ് നായ്ക്കളുടെ ആക്രമണത്തിന് ഇരയായത്.

സെപ്റ്റംബർ 16 ന് പെർത്തിന്‍റെ തെക്കൻ പ്രാന്തപ്രദേശത്തുള്ള സക്സസ് ഹോമിൽ വച്ച് ഹാർലെമും ബ്രോങ്കും എന്ന പേരുള്ള നായ്ക്കളുടെ ആക്രമണത്തിൽ നികിതയ്ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു.

അയൽപക്കത്തുണ്ടായ ഒരു സംഭവത്തെത്തുടർന്ന് നായ്ക്കളെ ശാന്തമാക്കാൻ ശ്രമിക്കുന്നതിനിടെയാണ് നായ്ക്കൾ ഉടമയ്ക്കെതിരെ തിരിഞ്ഞത്.

കൈയ്ക്കും കാലിനും തലയ്ക്കും ഗുരുതരമായി പരുക്കേറ്റ നികിതയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് അഞ്ച് ശസ്ത്രക്രിയകളാണ് നികിതയ്ക്ക് വേണ്ടി വന്നത്. ആക്രമണസമയത്ത് നായയുടെ ശ്രദ്ധ തിരിക്കാനായി പൊലീസ് നടത്തിയ ശ്രമം പരാജയപ്പെട്ടിരുന്നു. ഇതോടെ ബ്രോങ്കിനെ പൊലീസ് വെടിവച്ചു.

തുടർന്ന് മൃഗഡോക്ടർമാർ ബ്രോങ്കിന് ദയാവധം നൽകി. ഇതിന് ശേഷം ആറാഴ്‌ച കഴിഞ്ഞ് ഹാർലെമിനെ സിറ്റി ഓഫ് കോക്ക്‌ബേണിന്‍റെ അനിമൽ മാനേജ്‌മെന്‍റ് സെന്‍ററിലെത്തിക്കാൻ അധികൃതർ നിശ്ചയിച്ചു. അവിടെ വച്ച് ഹാർലെമിനും ദയാവധം നടപ്പാക്കി.

നിങ്ങളില്ലാതെ ഞാൻ ഒന്നുമല്ലമെന്ന് ഇരുവരുടെയും ദയാവധത്തിന് ശേഷം നികിത സമൂഹ മാധ്യമത്തിൽ എഴുതി. ഒരു വാക്കുകൾക്കും എന്‍റെ ഹൃദയത്തെ ഗ്രസിക്കുന്ന വേദന കൃത്യമായി പ്രകടിപ്പിക്കാൻ കഴിയില്ലെന്നും നികിത കൂട്ടിച്ചേർത്തു.

Related Articles

Back to top button