പലിശ നിരക്ക് 0.25 ശതമാനം കൂട്ടി; ഒമ്പത് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിൽ

ഓസ്‌ട്രേലിയയിലെ ബാങ്കിംഗ് പലിശ നിരക്ക് തുടർച്ചയായി ആറാം മാസവും വർദ്ധിച്ചു. 0.25 ശതമാനത്തിന്റെ വർദ്ധനവാണ് ഇന്ന് നടപ്പിലാക്കിയത്.

കഴിഞ്ഞ ഒമ്പത് വർഷത്തെ ഏറ്റവും ഉയർന്ന ബാങ്കിംഗ് നിരക്കാണ് നിലവിലെ 2.6 എന്ന പലിശ നിരക്ക്.

0.50 സ്ഥാനത്തിന്റെ വർദ്ധനവാണ് പല വിദഗ്ദ്ധരും പ്രവചിച്ചിരുന്നതെങ്കിലും, 0.25 ശതമാനത്തിന്റെ വർദ്ധനവ് നടപ്പിലാക്കുന്നതായാണ് റിസർവ് ബാങ്ക് ഗവർണർ ഫിലിപ്പ് ലോവ് അറിയിച്ചത്.

പലിശ നിരക്ക് ഉയർത്തുന്നത് വഴി പണപ്പെരുപ്പം നിയന്ത്രണത്തിൽ കൊണ്ടുവരാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ഫിലിപ്പ് ലോവ് പറഞ്ഞു.

രാജ്യത്ത് ഈ വർഷമാദ്യം ഉണ്ടായിരുന്ന റെക്കോർഡ് കുറവ് പലിശ നിരക്കിൽ (0.1 ശതമാനം) നിന്ന് 2.6 ലേക്ക് പലിശ നിരക്ക് ഉയർന്നത് വീട് വായ്‌പയുള്ളവരെ വലിയ രീതിയിൽ ബാധിക്കും.

ഇന്നത്തെ വർദ്ധനവിന് മുന്പ് തന്നെ, അഞ്ച് ലക്ഷം ഡോളർ വീട് വായ്പയുള്ളവർ പ്രതിമാസം ഏകദേശം 600 ഡോളർ അധികമായി അടയ്ക്കുന്നതായാണ് റിപ്പോർട്ടുകൾ.

ഇന്നത്തെ വർദ്ധനവോടെ ഇത് വീണ്ടും കൂടും.

വീട് വാങ്ങിക്കുവാൻ ശ്രമിക്കുന്നവരുടെ ബോറോയിങ് കപ്പാസിറ്റിയെയും പലിശ നിരക്ക് വർദ്ധിച്ചത് ബാധിക്കുന്നുണ്ട്. ശരാശരി 20 ശതമാനത്തിന്റെ കുറവാണ് റിപ്പോർട്ട് ചെയ്യുന്നത്.

ഇന്നത്തെ വർദ്ധനവിന് ശേഷം നവമ്പറിൽ ഒരു വർദ്ധനവ് കൂടിയാണ് പ്രതീക്ഷിക്കുന്നതെന്ന് കോമൺവെൽത് ബാങ്കിലെ സാമ്പത്തിക വിദഗ്ദ്ധർ പറഞ്ഞു. നവംബറിൽ 0.25 ശതമാനത്തിന്റെ വർദ്ധനവാണ് കോമൺവെൽത് ബാങ്ക് പ്രതീക്ഷിക്കുന്നത്.

അതെസമയം, വെസ്റ്റ്പാക് ബാങ്കാണ് ഏറ്റവും കൂടുതൽ വർദ്ധനവ് പ്രവചിക്കുന്നത്. അടുത്ത വർഷം ഫെബ്രുവരിയോടെ ബാങ്കിംഗ് പലിശ നിരക്ക് 3.6 ശതമാനത്തിലേക്ക് ഉയരുമെന്നാണ് വെസ്റ്റ്പാക് കണക്ക്കൂട്ടുന്നത്.

കടപ്പാട്: SBS മലയാളം

Exit mobile version