പലിശ നിരക്കുയർന്നാൽ വീട് വില 15% വരെ ഇടിയാമെന്ന് വിലയിരുത്തൽ

പലിശ നിരക്കുയർന്നാൽ രാജ്യത്തെ ഭവന വിലയിൽ 15% വരെ ഇടിവുണ്ടാകുമെന്ന് റിസർവ്വ് ബാങ്ക് ഓഫ് ഓസ്ട്രേലിയയുടെ അവലോകന റിപ്പോർട്ടിൽ പറയുന്നു. പലിശ നിരക്ക് കൂടുന്നത് ഭൂരിഭാഗം വായപ്കളുടെയും തിരിച്ചടവ് ശേഷിയെ ബാധിക്കില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി.

റിസർവ്വ് ബാങ്ക് പുറത്തിറക്കിയ അർദ്ധ-വാർഷിക സാമ്പത്തിക സ്ഥിരതാ അവലോകന റിപ്പോർട്ടിലാണ് പലിശ നിരക്കിലുണ്ടാകിടയുള്ള വർദ്ധനവിനെയും വീടു വിലയെ പറ്റിയും പരാമർശമുള്ളത്. ഭവന വായ്പയുയുള്ള ഭൂരിഭാഗം കുടുംബങ്ങളും അടുത്തിടെയുണ്ടായ വീട് വില വർദ്ധനവിൽ നേട്ടമുണ്ടാക്കിയതായും റിപ്പോർട്ട് വിലയിരുത്തുന്നു.

പലിശനിരക്ക് ഉയർന്നാലും വായ്പ തിരിച്ചടവ് കൈകാര്യം ചെയ്യാനുള്ള ശേഷി കൊവിഡിന് മുൻപുണ്ടായിരുന്നതിനേക്കാൾ മെച്ചപ്പെട്ടുവെന്നും റിപ്പോർട്ടിൽ പറയുന്നു.

നിലവിലെ സാഹചര്യത്തിൽ വീട് വിലയിലുണ്ടാകുന്ന ഇടിവ് ഇക്വിറ്റിയെ ബാധിക്കില്ല. വീട് വിലയിൽ 25 ശതമാനത്തിലധികം ഇടിവുണ്ടായാൽ മാത്രമേ ഭൂരിഭാഗം വീടുകളും നെഗറ്റീവ് ഇക്വിറ്റിയിലേക്കെത്തുകയുള്ളു. വീടുകളുടെ മൂല്യം കൂടിയാതാണ് ഇതിന് കാരണം.

1980 ന് ശേഷമുള്ള ഏറ്റവും ഉയർന്ന കുതിപ്പാണ് കഴിഞ്ഞ വർഷം ഭവന വിലയിലുണ്ടായത്. എന്നാൽ, പലിശ നിരക്കിലുണ്ടാകുന്ന വർദ്ധനവ് അടുത്ത രണ്ട് വർഷങ്ങളിൽ ഈ നേട്ടത്തിന് ഇടിവുണ്ടാക്കാൻ സാധ്യതയുണ്ടെന്നും RBA മുന്നറിയിപ്പ് നൽകി.

നിലവിലെ പലിശനിരക്കിൽ 2% വരെ വർദ്ധനവുണ്ടായാൽ വീട് വില 15 ശതമാനത്തോളം കുറയുമെന്നാണ് റിസർവ്വ് ബാങ്കിൻറ വിലയിരുത്തൽ.

വീട് വിലയിൽ ഇടിവുണ്ടാക്കുന്നതിന് പുറമെ പലിശ നിരക്കിലെ വർദ്ധനവ് തിരച്ചടവ് തുകയിലും വർദ്ധനവുണ്ടാക്കും. എന്നാൽ തിരച്ചടവിലുണ്ടാകുന്ന വർദ്ധനവ് കൈകാര്യം ചെയ്യാൻ ഭൂരിഭാഗം വായ്പക്കാർക്കും കഴിയുമെന്നാണ് RBA റിപ്പോർട്ടിൽ പറയുന്നത്.

വായ്പയെടുക്കുന്ന അഞ്ചിൽ ഒരാൾക്ക് അവരുടെ മിനിമം തിരിച്ചടവിൽ 40 ശതമാനത്തിലേറെ വർദ്ധനവുണ്ടാകാമെന്നും റിപ്പോർട്ട് പറയുന്നു.

നിലവിൽ ഭവനവായ്പയുള്ളവരേക്കാൾ സാമ്പത്തിക സമ്മർദ്ദത്തിന് ഇരയാകാൻ സാധ്യത കൂടുതലുള്ളത് വാടകക്ക് താമസിക്കുന്നവർക്കാണെന്നും RBA വിലയിരുത്തുന്നു.

ജൂൺ മാസത്തോടെ റിസർവ്വ് ബാങ്ക് പലിശ നിരക്കുയർത്തുമെന്നാണ് നിലവിലെ സൂചനകൾ. 2020 നവംബർ മുതൽ പലിശ നിരക്ക് 0.1% എന്ന നിരക്കിലാണ് തുടരുന്നത്.

കടപ്പാട്: SBS മലയാളം

Exit mobile version