ഓസ്ട്രേലിയയിലേക്കുള്ള യാത്രാ നിയന്ത്രണം: കൊവിഡ് പരിശോധന ഇനി വേണ്ട

ഓസ്‌ട്രേലിയൻ യാത്രക്കാവശ്യമായ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിബന്ധന പിൻവലിക്കാൻ ഫെഡറൽ സർക്കാർ തീരുമാനിച്ചു. ഏപ്രിൽ 17 മുതൽ മാറ്റം നിലവിൽ വരും.

അന്താരാഷ്ട്ര യാത്രക്കാർ വിമാനയാത്രക്ക് മുൻപ് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിബന്ധനയാണ് ഓസ്ട്രേലിയൻ സർക്കാർ പിൻവലിച്ചത്. ഓസ്ട്രേലിയൻ യാത്രകൾക്ക് ഏപ്രിൽ 17ന് ശേഷം കൊവിഡ് നെഗറ്റീവ് പരിശോധനാ ഫലം ആവശ്യമില്ലെന്ന് ഫെഡറൽ സർക്കാർ അറിയിച്ചു.

വിമാന യാത്രക്ക് മുൻപ് കൊവിഡ് ബാധിതരല്ലെന്ന് തെളിയിക്കുന്ന റിപ്പോർട്ട് ഇനി മുതൽ ആവശ്യമില്ലെന്ന് ആരോഗ്യമന്ത്രി ഗ്രെഗ് ഹണ്ട് പറഞ്ഞു.

വാക്സിനേഷൻ, മാസ്ക് നിബന്ധനകൾ തുടരുന്നതിനാൽ കൊവിഡ് പരിശോധന ആവശ്യമില്ലെന്നാണ് മെഡിക്കൽ ഉപദേശമെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.

ആരോഗ്യ വിദഗ്ദരുടെ നിർദ്ദേശ പ്രകാരം ആവശ്യമില്ലാത്ത നിയന്ത്രണങ്ങൾ ക്രമേണ പിൻവലിക്കുന്നതിൻറെ ഭാഗമാണ് പുതിയ തീരുമാനം

ചീഫ് മെഡിക്കൽ ഓഫീസറുടെ നിർദ്ദേശങ്ങൾക്ക് പുറമെ ക്വാണ്ടാസ്, വിർജിൻ എയർലൈനുകളുടെ മേധാവികളുമായും വിഷയം ചർച്ചചെയ്തെന്ന് ഗ്രേഗ് ഹണ്ട് പറഞ്ഞു.

ബയോസെക്യൂരിറ്റി ആക്‌റ്റിന് കീഴിലുള്ള, കൊവിഡ് പരിശോധന സംബന്ധിച്ച ഓർഡറുകൾ നീട്ടില്ലെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.

ക്രൂയിസ് കപ്പലുകൾക്കുള്ള നിയന്ത്രണങ്ങൾ ഏപ്രിൽ 17-ന് ശേഷം പിൻവലിക്കുമെന്നും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.

കഴിഞ്ഞ വർഷം ആദ്യമാണ് ഓസ്ട്രേലിയൻ യാത്രകൾക്ക് പ്രീ-ഡിപ്പാർച്ചർ ടെസ്റ്റുകൾ വേണമെന്ന നിബന്ധന സർക്കാർ ഏർപ്പെടുത്തിയത്. പിന്നീടിത് റാപ്പിഡ് ആൻറിജൻ പരിശോധനയിലേക്ക് മാറ്റിയിരുന്നു.

ഓസ്ട്രേലിയൻ സർക്കാർ അംഗീകരിച്ച വാക്സിനുകളുടെ രണ്ട് ഡോസുകൾ സ്വീകരിച്ചവർക്കും, മാസ്ക് ധരിച്ചവർക്കുമാണ് നിലവിൽ ഓസ്ട്രേലിയയിലേക്ക് പ്രവേശനം.

യൂറോപ്പിലേതുൾപ്പെടെയുള്ള പല രാജ്യങ്ങളും വിമാനയാത്രകൾക്ക് മുൻപുള്ള കൊവിഡ് പരിശോധനകൾ പിൻവലിച്ച് തുടങ്ങിയിട്ടുണ്ട്.

കടപ്പാട്: SBS മലയാളം

Exit mobile version