വിക്ടോറിയയിൽ ഒരാഴ്ചത്തെ ലോക്ക്ഡൗൺ; മാസ്ക് നിർബന്ധം

മെൽബണിലെ കൊവിഡ് ക്ലസ്റ്ററിൽ രോഗബാധിതരുടെ എണ്ണം കൂടിയ സാഹചര്യത്തിൽ സംസ്ഥാനത്ത് ഒരാഴ്ചത്തെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു.

മെൽബണിൽ പുതുതായി 11 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ മെൽബൺ ക്ലസ്റ്ററിൽ രോഗബാധിതരുടെ എണ്ണം 26 ആയി.

ഇതേതുടർന്ന് സംസ്ഥാനത്ത് ഒരാഴ്ചത്തെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. വ്യാഴാഴ്ച (ഇന്ന്) അർദ്ധരാത്രി മുതൽ ജൂൺ മൂന്ന് അർദ്ധരാത്രി വരെയാണ് ലോക്ക്ഡൗൺ.

അഞ്ച് കാര്യങ്ങൾക്ക് മാത്രമാണ് ഈ സമയത്ത് ആളുകൾക്ക് പുറത്തിറങ്ങാവുന്നത്.

അവശ്യ സാധനങ്ങൾ വാങ്ങാൻ, വ്യായാമത്തിന്, വാക്‌സിനേഷനായി, അനുമതിയുള്ള ജോലിക്കായും പഠനത്തിനായും, ആരോഗ്യ സംരക്ഷണത്തിനായി എന്നീ കാര്യങ്ങൾക്ക് മാത്രമേ പുറത്തിറങ്ങാൻ അനുവാദമുള്ളൂ.

ഏഴ് ദിവസത്തെ സർക്യൂട്ട് ബ്രേക്കർ ആയാണ് ലോക്ക്ഡൗൺ എന്ന് ആക്‌ടിംഗ്‌ പ്രീമിയർ ജെയിംസ് മെർലിനോ അറിയിച്ചു.

സംസ്ഥാനത്ത് മാസ്ക് നിർബന്ധമാക്കി. കെട്ടിടത്തിനകത്തും, പുറത്തും മാസ്ക് ധരിക്കണം

രോഗബാധിതനായ ഒരാളുടെ നില ഗുരുതരമാണെന്നും തീവ്ര പരിചരണ വിഭാഗത്തിലാണ് ഇയാളെന്നും മെർലിനോ പറഞ്ഞു.

നിയന്ത്രണങ്ങൾ

മെൽബൺ ക്ലസ്റ്ററിൽ രോഗബാധ കൂടിയതോടെ അടുത്ത 24 മണിക്കൂർ നിർണായകമാണെന്ന് ആക്‌ടിംഗ്‌ പ്രീമിയർ ജെയിംസ് മെർലിനോ ബുധനാഴ്ച അറിയിച്ചിരുന്നു. ക്യാബിനെറ്റ് യോഗത്തിന് ശേഷമാണ് ലോക്ക്ഡൗൺ ചെയ്യാനുള്ള തീരുമാനം.   

40,000 ലേറെ പേരിലാണ് ബുധനാഴ്ച പരിശോധന നടത്തിയത്. മഹാമാരി തുടങ്ങി ആദ്യമായാണ് ഇത്രയും പരിശോധനകൾ നടത്തുന്നതെന്ന് മെർലിനോ പറഞ്ഞു.

രോഗബാധിതർ സന്ദർശിച്ചുവെന്നു കരുതുന്ന 79 സ്ഥലങ്ങളുടെ പട്ടികയും ആരോഗ്യവകുപ്പ് പുറത്തുവിട്ടിട്ടുണ്ട്.

വിക്ടോറിയയുടെ ഉൾപ്രദേശമായ ബെൻഡിഗോ, കൊഹുന, റെഡ്ഹിൽ ഉൾപ്പെടെ 30 ലേറെ മെൽബൺ സബർബുകളാണ് സന്ദർശന പട്ടികയിൽ ഉൾപ്പെടുന്നത്.  ഇതിൽ ഇന്ത്യൻ സ്റ്റോറുകൾ, മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ട്, മാർവെൽ സ്റ്റേഡിയം എന്നിവയും ഉൾപ്പെടുന്നു.

നേരിയ രോഗലക്ഷണങ്ങൾ ഉള്ളവർ പോലും പരിശോധനക്കായി മുൻപോട്ടു വരണമെന്ന് മെർലിനോ ആവശ്യപ്പെട്ടു. മാത്രമല്ല, വാക്‌സിനേഷന് യോഗ്യരായവർ വാക്‌സിൻ സ്വീകരിക്കാൻ മുൻപോട്ടു വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

നിലവിൽ വിക്ടോറിയയിൽ സജ്ജീവമായ  34 കേസുകളാണ് ഉള്ളത്.

കടപ്പാട്: SBS മലയാളം

Exit mobile version