NSWൽ പ്രതിദിന കൊവിഡ് ബാധ പുതിയ റെക്കോർഡിൽ

ന്യൂ സൗത്ത് വെയിൽസിൽ 172 പുതിയ കൊവിഡ് ബാധകൾ കൂടി സ്ഥിരീകരിച്ചു.

NSWൽ ഡെൽറ്റ വൈറസ്ബാധ പൊട്ടിപ്പുറപ്പെട്ട ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിദിന രോഗബാധയാണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയത്.

172 പുതിയ കേസുകളിൽ 60 പേരും രോഗമുള്ളപ്പോൾ സമൂഹത്തിൽ സജീവമായിരുന്നു എന്ന് പ്രീമിയർ ഗ്ലാഡിസ് ബെറെജെക്ലിയൻ അറിയിച്ചു.

ലോക്ക്ഡൗൺ തുടരുന്നതിനിടയിലും സിഡ്നിയുടെ കൂടുതൽ മേഖലകളിലേക്ക് വൈറസ്ബാധ പടരുന്നതായാണ് സർക്കാർ വ്യക്തമാക്കിയത്.

മൂന്നു കുടുംബങ്ങളിലുള്ള ആറു പേർക്ക് രോഗബാധ സ്ഥിരീകരിച്ചതോടെ ബ്ലാക്ക്ടൗണിലെ ഒരു അപ്പാർട്ടമെന്റ് സമുച്ചയം ലോക്ക്ഡൗൺ ചെയ്തു.

50ലേറെ അപ്പാർട്ട്മെന്റുകളുളള അഞ്ചു നില സമുച്ചയമാണ് രണ്ടാഴ്ചത്തേക്ക് ലോക്ക്ഡൗണിലാക്കിയത്. ഡെവിറ്റ് സ്ട്രീറ്റിലുള്ള ഇവോൾവ് ഹൗസിംഗിന്റെ അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ ജീവിക്കുന്ന എല്ലാവരും ക്ലോസ് കോൺടാക്ടാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

ഈ അപ്പാര്ട്ട്മെന്റിലുള്ളവർക്ക് ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും സർക്കാർ തന്നെ എത്തിക്കുമെന്നും പശ്ചിമസിഡ്നി ലോക്കൽ ഹെൽത്ത് ഡിസ്ട്രിക്ട് അധികൃതർ വ്യക്തമാക്കി.

സംസ്ഥാനത്ത് കൊവിഡ്ബാധയുമായി 169 പേരാണ് ആശുപത്രിയിലുള്ളത്. ഇതിൽ 46 പേരാണ് ICUവിലുള്ളത്.

ലിവർപൂൾ ആശുപത്രിയുമായി ബന്ധപ്പെട്ടും പുതിയ ക്ലസ്റ്റർ രൂപപ്പെട്ടിട്ടുണ്ട്. രണ്ട് നഴ്സുമാരും ഒരു നഴ്സിംഗ് വിദ്യാർത്ഥിയും എട്ട് രോഗികളും ഉൾപ്പെടെയാണ് ഇത്.

സംസ്ഥാനത്തെ ലോക്ക്ഡൗൺ അടുത്തയാഴ്ച മുതൽ എങ്ങനെയായിരിക്കും എന്ന കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് പ്രീമിയർ അറിയിച്ചു. ഈ തീരുമാനം ബുധനാഴ്ച പ്രഖ്യാപിക്കും.

സിഡ്നിക്കാർക്ക് അടുത്ത ചില ആഴ്ചകൾ കൂടി കടുപ്പമേറിയ ജീവിതമായിരിക്കുമെന്ന് പ്രീമിയർ മുന്നറിയിപ്പ് നൽകി.

കടപ്പാട്: SBS മലയാളം

Exit mobile version