ഏറ്റവും അധികം ലോക്ക്ഡൗൺ നടപ്പിലാക്കിയ നഗരമായി മെൽബൺ

ഏറ്റവും അധികം ദിവസം ലോക്ക്ഡൗണ് നടപ്പിലാക്കിയ നഗരമായി മാറിയിരിക്കുകയാണ് മെൽബൺ.

അർജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് അയേഴ്സ്ന്റെ 245 ദിവസത്തെ ലോക്ക്ഡൗൺ റെക്കോർഡാണ് മെൽബൺ പിന്തള്ളിയത്.

മഹാമാരി പൊട്ടിപ്പുറപ്പെട്ട ശേഷം മെൽബണിൽ ഇതുവരെ 246 ലോക്ക്ഡൗൺ ദിനങ്ങളാണ് പിന്നിട്ടിരിക്കുന്നത്.

വിക്ടോറിയക്കാർ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ചെയ്ത ത്യാഗങ്ങൾ നിർണ്ണായകമാണെന്നും അതിൽ അഭിമാനിക്കുന്നുവെന്നും പ്രീമിയർ ഡാനിയൽ ആൻഡ്രൂസ് പറഞ്ഞു. ലോക്ക്ഡൗൺ അവസാനിക്കുന്നതിന് ഏതാനും ആഴ്ചകൾ മാത്രമാണ് ബാക്കിയുള്ളതെന്ന് ചൂണ്ടിക്കാട്ടിയ പ്രീമിയർ അന്തിമ ഘട്ടത്തിലുള്ള സഹകരണത്തിനായും ആവശ്യപ്പെട്ടു. 

സംസ്ഥാനത്ത് പുതിയ 1,377 പ്രാദേശിക രോഗബാധയും നാല് കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

തിങ്കളാഴ്ച സ്ഥിരീകരിച്ച 1,377 കേസുകളിൽ 45 ശതമാനവും 10 വയസിനും 29 വയസിനും ഇടയിൽ ഉള്ളവരാണെന്ന് അധികൃതർ അറിയിച്ചു.

വിക്ടോറിയൻ ആശുപത്രികളിൽ കൊവിഡ് ബാധിച്ച 476 പേരാണ് നിലവിൽ ചികിത്സ തേടുന്നത്. 98 പേർ തീവ്രപരിചരണ വിഭാഗത്തിലും 57 പേർ വെന്റിലേറ്ററിലുമാണെന്ന് അധികൃതർ അറിയിച്ചു. 

സംസ്ഥാനത്തെ ആദിമവർഗ സമൂഹത്തിൽ വാക്‌സിനേഷൻ നിരക്ക് കൂട്ടുന്നത് ലക്ഷ്യമിട്ട് പ്രത്യേക മൊബൈൽ വാക്‌സിനേഷൻ കാമ്പയിനും സർക്കാർ പ്രഖ്യാപിച്ചു. 

സംസ്ഥാനത്ത് ഒക്ടോബർ 26 ഓടെ 16 വയസിന് മേൽ പ്രായമുള്ള 70 ശതമാനം പേരും വാക്‌സിനേഷൻ സ്വീകരിച്ചു കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സംസ്ഥാന മാർഗരേഖയനുസരിച്ച് വാക്‌സിനേഷൻ നിരക്ക് 70 ശതമാനമാകുന്ന സാഹചര്യത്തിൽ ലോക്ക്ഡൗൺ പിൻവലിക്കും. വാക്‌സിനേഷൻ നിരക്ക് 80 ശതമാനമാകുമ്പോൾ കൂടുതൽ ഇളവുകൾ നടപ്പിലാക്കുമെന്നാണ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്.

കടപ്പാട്: SBS മലയാളം

Exit mobile version