മെഡികെയർ റിബേറ്റിൽ അടുത്ത മാസം മുതൽ മാറ്റം

നിരവധി ചികിത്സാ രീതികൾക്കും ആരോഗ്യസേവനങ്ങൾക്കുമുള്ള മെഡികെയർ റിബേറ്റിൽ ജൂലൈ ഒന്നു മുതൽ മാറ്റം വരുത്താൻ സർക്കാർ തീരുമാനിച്ചു. എന്നാൽ രോഗികളെയും ഡോക്ടർമാരെയും ഇത് എങ്ങനെ ബാധിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ലെന്ന് ഓസ്ട്രേലിയൻ മെഡിക്കൽ അസോസിയേഷൻ പ്രതികരിച്ചു.

ഓസ്ട്രേലിയയിലെ മെഡികെയർ ആനുകൂല്യങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വലിയ മാറ്റങ്ങളിലൊന്നാണ് സർക്കാർ പ്രഖ്യാപിച്ചത്.

900ലേറെ ചികിത്സാ/പരിശോധനാ രീതികൾക്കും, ആരോഗ്യ സേവനങ്ങൾക്കുമുള്ള മെഡികെയർ റിബേറ്റിൽ മാറ്റമുണ്ടാകും.

ജൂലൈ ഒന്നു മുതലാകും മെഡികെയർ ബെനഫിറ്റ്സ് സ്കീമിലെ (MBS) ഈ മാറ്റങ്ങൾ പ്രാബല്യത്തിൽ വരിക.

പല ചികിത്സാ രീതികൾക്കുമുള്ള സർക്കാർ ആനുകൂല്യം വർദ്ധിക്കുമ്പോൾ, മറ്റ് പലതിനുമുള്ളത് കുറയ്ക്കുകയോ, എടുത്തുമാറ്റുകയോ ചെയ്തിട്ടുണ്ട്.

ജനറൽ സർജറി, ഓർത്തോപീഡിക് സർജറി, ഹൃദ്രോഗസംബന്ധമായ സേവനങ്ങൾ എന്നിവയിലാണ് പ്രധാനമായും മാറ്റങ്ങൾ കൊണ്ടുവരുന്നത്.

ഡോക്ടർമാരും, ക്ലിനിക്കൽ വിദഗ്ധരും, അക്കാഡമിക് വിദഗ്ധരും ഉൾപ്പെട്ട ഒരു MBS കർമ്മസമിതി 2015 മുതൽ നടത്തിയ വിലയിരുത്തലിനൊടുവിലാണ് ഈ മാറ്റങ്ങൾ പ്രഖ്യാപിച്ചത്.

മെഡികെയർ ആനുകൂല്യം നൽകിയിരുന്ന പല ചികിത്സാ/പരിശോധനാ രീതികളും ഇപ്പോൾ നിലവിലില്ലെന്നോ, അല്ലെങ്കിൽ സുരക്ഷിതമല്ലെന്നോ ഈ കർമ്മസമിതി കണ്ടെത്തിയിരുന്നു.

പുതിയ പല ചികിത്സാ/പരിശോധനാ രീതികളെയും മെഡികെയർ ആനുകൂല്യത്തിന്റെ പരിധിയിൽ കൊണ്ടുവരണമെന്ന സമിതിയുടെ ശുപാർശയും നടപ്പാക്കിയിട്ടുണ്ട്.

ഇതോടെ, ഓർത്തോപീഡിക്സ് സർജറി, പ്ലാസ്റ്റിക് സർജറി, ഗൈനക്കോളജി, ജനറൽ സർജറി എന്നിവയിലെ പല രീതികൾക്കും ആനുകൂല്യം കൂടുമെന്നും, രോഗികളുടെ കൈയിൽ നിന്നുള്ള ചെലവ് കുറയുമെന്നും ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടി.

കാലത്തിന് അനുയോജ്യമായ മാറ്റമാണ് മെഡികെയർ ആനുകൂല്യങ്ങളിൽ കൊണ്ടുവന്നിരിക്കുന്നതെന്നും, ഭൂരിഭാഗം ഓസ്ട്രേലിയക്കാർക്കും ഗുണകരമാകും ഇതെന്നും ഗ്രട്ടൻ ഇൻസ്റ്റിറ്റ്യൂട്ട് ഹെൽത്ത് പ്രോഗ്രാം ഡയറക്ടർ ഡോ. സ്റ്റീഫൻ ഡക്കറ്റ് പറഞ്ഞു.

കടപ്പാട്: SBS മലയാളം

Related Articles

Back to top button