വിലക്കയറ്റവും ഏജഡ് കെയറുകളിലെ പ്രശ്നങ്ങളും തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന് സർവ്വേ റിപ്പോർട്ട്

വിലക്കയറ്റവും ഏജഡ് കെയറുകളിലെ പ്രശ്നങ്ങളുമാണ് ഫെഡറൽ തെരഞ്ഞെടുപ്പിൽ വോട്ടർമാരെ സ്വാധീനിക്കുന്ന പ്രധാന പ്രശ്നങ്ങളെന്ന് പഠന റിപ്പോർട്ട്. ഓസ്‌ട്രേലിയൻ നാഷണൽ യൂണിവേഴ്‌സിറ്റിയാണ് (ANU) ഫെഡറൽ തെരഞ്ഞെടുപ്പിന് രണ്ടാഴ്ച മാത്രം ശേഷിക്കേ സർവ്വേ റിപ്പോർട്ട് പുറത്തിറക്കിയത്.

കുതിച്ചുയർന്ന ജീവിത ചിലവും, ഏജഡ് കെയർ മേഖലയിലെ ശമ്പള വർദ്ധനവുമടക്കമുള്ള പ്രശ്നങ്ങൾ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്നുണ്ടെന്നാണ് സർവ്വേ റിപ്പോർട്ട് വിലയിരുത്തുന്നത്. പഠനത്തിൽ പങ്കെടുത്ത പത്തിൽ ആറ് പേരും ഈ രണ്ട് വിഷയങ്ങളും രാഷ്ട്രീയ വിഷയങ്ങളെക്കാളുപരി  വോട്ടിംഗിനെ സ്വാധീനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി.

ഓസ്‌ട്രേലിയൻ സമ്പദ്‌വ്യവസ്ഥ, ചികിത്സാ ചെലവുകൾ, കാലാവസ്ഥ വ്യതിയാനം എന്നിവയാണ് വോട്ടിംഗിനെ സ്വാധീനിക്കുന്ന മറ്റ് പ്രധാന വിഷയങ്ങൾ.

ലിബറൽ സഖ്യത്തിൻറെയും, ലേബർ പാർട്ടിയുടെയും പ്രൈമറി വോട്ടിംഗ് പിന്തുണ കഴിഞ്ഞ നാല് മാസത്തിനുള്ളിൽ കുറഞ്ഞതായും സർവ്വേ പറയുന്നു.

ജനുവരിയിൽ 31.7% ആയിരുന്ന ലിബറൽ സഖ്യത്തിൻറെ വോട്ടിംഗ് പിന്തുണ ഏപ്രിൽ മാസത്തോടെ 31.2% ആയി കുറഞ്ഞു. ജനുവരിയിൽ 36.3% ആയിരുന്ന ലേബർ പാർട്ടിയുടെ പ്രൈമരി വോട്ടിംഗ് പിന്തുണ 34.3% ആയും കുറഞ്ഞിട്ടുണ്ട്.

അതേ സമയം ഗ്രീൻസ് പാർട്ടിയുടെ വോട്ടിംഗ് പിന്തുണ കഴിഞ്ഞ നാലുമാസത്തിനുള്ളിൽ വർദ്ധിച്ചതായും സർവ്വേ വ്യക്തമാക്കുന്നു. 14.2% ആയിരുന്ന വോട്ടിംഗ് പിന്തുണ 16.2% ആയാണ് ഉയർന്നിരിക്കുന്നത്.

പണപ്പെരുപ്പം പിടിച്ച് നിറുത്തുന്നതിനായി ക്യാഷ് റേറ്റ് 0.35% ആയി ഉയർത്താനുള്ള റിസർവ് ബാങ്കിന്റെ തീരുമാനം, ജീവിതച്ചെലവുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമാക്കിയെന്നാണ് പഠനത്തിൽ പറയുന്നത്. സർവ്വേയിൽ പങ്കെടുത്ത 64.7% പേർ ജീവിതച്ചെലവ് കുറയ്ക്കുന്നതിന് ഫെഡറൽ സർക്കാർ മുൻഗണന നൽകണമെന്ന് അഭിപ്രായപ്പെട്ടു.

ഏജഡ് കെയർ സംവിധാനം മെച്ചപ്പെടുത്തണമെന്ന് അഭിപ്രായം 60.1% മുന്നോട്ട് വെച്ചതായും റിപ്പോർട്ടിൽ പറയുന്നു. ഏജഡ് കെയർ ജീവനക്കാരുടെ ശമ്പളം വർദ്ധിപ്പിക്കണമെന്ന് സർവ്വേയിൽ പങ്കെടുത്ത 43.2%വും ആവശ്യപ്പെട്ടിട്ടുണ്ട്.

2020 ജനുവരി മുതൽ തുടരുന്ന സർവ്വേയിൽ 3,500 ലേറെ ആളുകളാണ് പങ്കെടുത്തത്.

കടപ്പാട്: SBS മലയാളം

Exit mobile version