സിഡ്‌നിയിൽ ബൈക്ക് അപകടം; ഇന്ത്യൻ വംശജയായ വിദ്യാർത്ഥിനി മരണമടഞ്ഞു

സിഡ്‌നിയിൽ ബൈക്ക് അപകടത്തിൽ ഇന്ത്യൻ വംശജയായ രാജ്യാന്തര വിദ്യാർത്ഥിനി മരണമടഞ്ഞു. മൃതദേഹം ഇന്ത്യയിലെത്തിക്കാനുള്ള ശ്രമം തുടരുകയാണ് ഓസ്‌ട്രേലിയയിലെ ഇന്ത്യൻ സമൂഹം.

പടിഞ്ഞാറൻ സിഡ്‌നിയിലെ പെൻഡിൽ ഹില്ലിൽ നടന്ന ബൈക്ക് അപകടത്തിലാണ് ഇന്ത്യൻ വംശജയായ രക്ഷിത മല്ലേപ്പള്ളി കൊല്ലപ്പെട്ടത്.

പെൻഡിൽ ഹില്ലിലെ വെൻറ്വർത് അവന്യുവിൽ ഡിസംബർ 31ന് വെളുപ്പിനെ മൂന്നരക്ക് ബൈക്ക് അപകടം നടന്നതായി എമർജൻസി വിഭാഗത്തിന് വിവരം ലഭിച്ചിരുന്നു.

ഇതേതുടർന്ന് തലക്ക് ഗുരുതര പരിക്കേറ്റ 20 കാരിയെ ഉടൻ വെസ്റ്റ്മീഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജനുവരി ഒന്നിന് മരണമടയുകയായിരുന്നുവെന്ന് NSW പൊലീസ് പറഞ്ഞു.

സിഡ്‌നിയിലെ IIBIT കോളേജിൽ ഇൻഫർമേഷൻ ടെക്നോളജി ബിരുദ വിദ്യാർത്ഥിനിയായിരുന്നു മരിച്ച രക്ഷിത.

രക്ഷിതയുടെ മൃതദേഹം ഹൈദരാബാദിൽ എത്തിക്കാൻ ഓസ്‌ട്രേലിയയിലെ ഇന്ത്യൻ സമൂഹം ധനസമാഹരണം നടത്തിയിരുന്നു. ധനസമാഹരണം തുടങ്ങി ഒരു ദിവസം കൊണ്ട് 61,993 ഡോളറാണ് സമാഹരിക്കാൻ കഴിഞ്ഞത്.

ഇന്ത്യൻ സമൂഹം ഒന്നടങ്കം മുൻപോട്ട് വന്നു സഹായം നൽകിയതിന് രക്ഷിതയുടെ ബന്ധുവായ സഹിതി ഗട്ടു നന്ദിയറിയിച്ചു.

വിവിധയിടങ്ങളിൽ നിന്ന് പണം കടം വാങ്ങിയാണ് ഉപരിപഠനത്തിനായി രക്ഷിതയെ പിതാവ് വെങ്കട് റെഡ്ഢി ഓസ്‌ട്രേലിയയിലേക്ക് അയച്ചതെന്നും, മകൾ തന്നെ ഇത് സാവധാനം അടച്ചുതീർക്കുമെന്ന പ്രതീക്ഷയിലായിരുന്നു അദ്ദേഹമെന്നും ധനസമാഹരണം നടത്തിയ ഗോ ഫണ്ട് മി പേജിൽ പറയുന്നു.

സംഭവവുമായി ബന്ധപ്പെട്ട് കൊറോണർ റിപ്പോർട്ട് തയ്യാറാക്കുകയാണ്.

ഇന്ത്യയിലേക്ക് പുറപ്പെടുന്ന ആദ്യ വിമാനത്തിൽ തന്നെ രക്ഷിതയുടെ മൃതദേഹം ഹൈദരാബാദിൽ എത്തിക്കാൻ ശ്രമിക്കുകയാണ് ഇന്ത്യൻ സമൂഹം.

കടപ്പാട്: SBS മലയാളം

Exit mobile version