ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചുവെന്നാരോപിച്ച് ഹാർവി നോർമനും ലാറ്റിറ്റ്യൂഡിനുമെതിരെ കേസ്

ഹാർവി നോർമനും, ലാറ്റിറ്റ്യൂഡും ‘പലിശ രഹിത’ പരസ്യത്തിലൂടെ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചുവെന്നാരോപിച്ച് ഓസ്ട്രേലിയൻ സെക്യൂരിറ്റീസ് ആൻറ് ഇൻവെസ്റ്റ്മെൻറ് കമ്മീഷൻ കോടതിയെ സമീപിച്ചു.

ഓസ്ട്രേലിയയിലെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ ഹാർവി നോർമൻ ഹോൾഡിംഗ്‌സിനും ധനകാര്യ സ്ഥാപനമായ ലാറ്റിറ്റ്യൂഡ് ഫിനാൻസ് ഓസ്‌ട്രേലിയയ്ക്കും എതിരെയാണ് ASIC ഫെഡറൽ കോടതിയിൽ കേസ് ഫയൽ ചെയതിരിക്കുന്നത്.

2020 ജനുവരിക്കും 2021 ഓഗസ്റ്റ് ഒന്നിനും ഇടയിൽ ഹാർവി നോർമൻ നൽകിയ പരസ്യം ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നാണ് ആരോപണം.

ഹാർവി നോർമനിൽ നിന്ന് വാങ്ങുന്ന ഉൽപ്പന്നങ്ങൾക്ക് പലിശ ഇല്ല എന്നായിരുന്നു പരസ്യത്തിൽ പറഞ്ഞിരുന്നത്.

എന്നാൽ, ഈ ആനുകൂല്യം ലാറ്റിറ്റ്യൂഡ് ഗോ മാസ്റ്റർകാർഡ് ഉപഭോക്താക്കൾക്ക് മാത്രമായിരുന്നുവെന്ന വിവരം പരസ്യപ്പെടുത്തിയിരുന്നില്ല.

എസ്റ്റാബ്ലിഷ്‌മെൻറ് ഫീസും, പ്രതിമാസ യൂസർ ഫീസും പരസ്യത്തിൽ വെളിപ്പെടുത്തിയില്ല. തവണ വ്യവസ്ഥ ആനുകൂല്യം ഉപയോഗിക്കുന്നതിനുള്ള യഥാർത്ഥ ചെലവ് പരസ്യപ്പെടുത്താതെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുവെന്നും ASIC ആരോപിച്ചു.

ഹാർവി നോർമൻ നൽകിയ പരസ്യം വ്യക്തതിയില്ലാത്തതാണെന്ന് ആരോപിച്ച ASIC ഡെപ്യൂട്ടി ചെയർ സാറാ കോർട്ട് ചില ലാറ്റിറ്റ്യൂഡ് ക്രെഡിറ്റ് കാർഡുകൾക്ക് മാത്രമേ പലിശ രഹിത ആനുകൂല്യം ലഭ്യമാകുകയുള്ളൂ എന്നും ചൂണ്ടിക്കാട്ടി.

ലാറ്റിറ്റ്യൂഡ് ക്രെഡിറ്റ് കാർഡ് വഴിയുള്ള 60 മാസ തിരിച്ചടവ് പദ്ധതിക്ക് ഫീസ് നൽകേണ്ടതുണ്ട്.

കൂടാതെ ഉപഭോക്താക്കളുടെ ക്രെഡിറ്റ് റേറ്റിംഗിനെ ഈ പദ്ധതി ബാധിക്കുകയും ചെയ്തുവെന്ന് ASIC കോടതിയിൽ ചൂണ്ടിക്കാട്ടി.

ലാറ്റിറ്റ്യൂഡ് ഗോ മാസ്റ്റർകാർഡ് ഉപയോഗിച്ച് ഹാർവി നോർമനിൽ നിന്ന് പലിശ രഹിത പദ്ധതിയിൽ ഉൽപ്പന്നങ്ങൾ വാങ്ങിയവർ 60 മാസം പൂർത്തിയാകുമ്പോൾ ഉൽപ്പന്നത്തിൻറെ വിലയേക്കാളും കുറഞ്ഞത് 537 ഡോളറെങ്കിലും അധികമായി നൽകേണ്ടി വരുമെന്നും ASIC പറഞ്ഞു.

ലാറ്റിറ്റ്യൂഡ് പോലുള്ള ക്രെഡിറ്റ് ദാതാക്കളും, ഹാർവി നോർമൻ പോലുള്ള തുടങ്ങിയ റീട്ടെയിൽ സ്ഥാപനങ്ങളും പേയ്‌മെൻറ് രീതികളെയും ഫീസിനെയും കുറിച്ചുള്ള വിവരങ്ങൾ പരസ്യത്തിൽ വ്യക്തമായി വെളിപ്പെടുത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ കോടതി ഇടപെടണമെന്നും സാറാ കോർട്ട് ആവശ്യപ്പെട്ടു.

വിഷയത്തിലുണ്ടായ വീഴ്ച കണക്കിലെടുത്ത് പിഴയടക്കമുള്ള നടപടികൾ വേണമെന്നാണ് ഓസ്ട്രേലിയൻ സെക്യൂരിറ്റീസ് ആൻറ് ഇൻവെസ്റ്റ്മെൻറ് കമ്മീഷൻറെ ആവശ്യം.

കടപ്പാട്: SBS മലയാളം

Exit mobile version