ബ്രിസ്‌ബൈനിൽ മൂന്ന് ദിവസത്തെ ലോക്ക്ഡൗൺ; മാസ്ക് നിർബന്ധം

ക്വീൻസ്‌ലാന്റിൽ നാല് പുതിയ പ്രാദേശിക വൈറസ്ബാധ കൂടി സ്ഥിരീകരിച്ച സാഹചര്യത്തെ ബ്രിസ്‌ബൈനിൽ മൂന്ന് ദിവസത്തെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണി മുതൽ ലോക്ക്ഡൗൺ നടപ്പാക്കുമെന്ന് പ്രീമിയർ അനസ്തഷ്യ പലാഷേ അറിയിച്ചു.

സംസ്ഥാനത്ത് ആകെ പത്ത് പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. ഇതിൽ നാലെണ്ണം പ്രാദേശിക വൈറസ്ബാധയാണ്.

പുതിയ നാല് കേസുകളിൽ രണ്ടെണ്ണം സംസ്ഥാനത്ത് വ്യാഴാഴ്ച സ്ഥിരീകരിച്ച കേസുമായി ബന്ധമുള്ളതാണെന്ന് പ്രീമിയർ അനസ്താഷ്യ പാലാഷേ പറഞ്ഞു. ഇതിൽ ഒരാൾ കൊവിഡ് വാർഡിൽ ജോലിചെയ്ത നഴ്സും മറ്റൊന്ന് അവരുടെ സഹോദരിയുമാണെന്നും ഇവർ ബൈറൺ ബേ സന്ദർശിച്ചച്ചുവെന്നും ചീഫ് ഹെൽത്ത് ഓഫീസർ ജാനറ്റ് യംഗ് പറഞ്ഞു

എന്നാൽ മറ്റ് രണ്ട് കേസുകളുടെ ഉറവിടം വ്യക്തമായിട്ടില്ല. ഇതിൽ ഒരാൾ പ്രിൻസസ് അലക്‌സാൻഡ്ര ആശുപത്രിയിലെ നഴ്സ് ആണെന്നാണ് കരുതുന്നതെന്ന് പ്രീമിയർ പറഞ്ഞു.

സംസ്ഥാനത്ത് കൊവിഡ് കേസുകളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ ബ്രിസ്‌ബൈനിൽ മൂന്ന് ദിവസത്തെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു.

തിങ്കളാഴ്ച (ഇന്ന്) വൈകിട്ട് അഞ്ച് മണി മുതലാണ് ലോക്ക്ഡൗൺ നടപ്പാക്കുന്നത്.

ഇപ്സ്വിച്, ലോഗൻ, റെഡ്‌ലാൻഡ്‌സ്, മോർട്ടൻ. ബ്രിസ്‌ബൈൻ കൗൺസിൽ പ്രദേശങ്ങളിലാണ് ലോക്ക് ഡൗൺ. ഗ്രെയ്റ്റർ ബ്രിസ്‌ബൈൻ മേഖലയെ പ്രീമിയർ ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചു.

ഇതോടെ ഗ്രെയ്റ്റർ ബ്രിസ്‌ബൈൻ മേഖലയിൽ ഉള്ളവർക്ക് അടിയന്തര ഘട്ടങ്ങളിൽ മാത്രമേ പുറത്തിറങ്ങാൻ അനുവാദമുള്ളൂ.

ജോലിക്ക്, വ്യായാമത്തിന്, ആരോഗ്യ സംസാരക്ഷണത്തിന്, അവശ്യ സാധനങ്ങൾ വാങ്ങാൻ തുടങ്ങിയ കാര്യങ്ങൾക്ക് മാത്രമേ പുറത്തിറങ്ങാൻ പാടുള്ളുവെന്ന് പ്രീമിയർ അറിയിച്ചു.

മാർച്ച് 20 മുതൽ ഗ്രെയ്റ്റർ ബ്രിസ്‌ബൈൻ മേഖല സന്ദർശിച്ചവർ ഈ നിയന്ത്രണങ്ങൾ പാലിക്കണമെന്നും സർക്കാർ അറിയിച്ചു.

ബ്രിസ്‌ബൈനിൽ ചൊവ്വാഴ്ച മുതൽ മൂന്ന് ദിവസത്തേക്ക് സ്കൂളുകളും അടച്ചിടും. സംസ്ഥാനത്ത് പടരുന്നത് രൂപമാറ്റം വന്ന യു കെ സ്‌ട്രെയിൻ വൈറസ് ആണെന്നും അതിനാൽ മൂന്ന് ദിവസത്തെ ലോക്ക ഡൗൺ അനിവാര്യമാണെന്നും പ്രീമിയർ വ്യക്തമാക്കി.

മാസ്ക് നിർബന്ധം

ബ്രിസ്‌ബൈനിൽ വീണ്ടും കൊവിഡ് പടരുന്ന സാഹചര്യത്തിൽ ഗ്രെയ്റ്റർ ബ്രിസ്‌ബൈൻ മേഖലയിൽ കെട്ടിടത്തിനകത്തും പുറത്തും മാസ്ക് ധരിക്കുന്നത് നിര്ബന്ധമാക്കിയതായും അനസ്തഷ്യ പലാഷേ പറഞ്ഞു.

ഒറ്റയ്ക്കായിരിക്കുന്ന സാഹചര്യത്തിൽ ഒഴികെ എല്ലാവരും മാസ്ക് ധരിക്കണം. ഇതും തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണി മുതൽ നടപ്പാക്കുമെന്നും പ്രീമിയർ അറിയിച്ചു.

ഗ്രെയ്റ്റർ ബ്രിസ്‌ബൈൻ മേഖല ഒഴികെ സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിൽ സാമൂഹിക അകലം പാലിക്കാൻ കഴിയാത്ത സാഹചര്യത്തിൽ ജനങ്ങൾ മാസ്ക് ധരിക്കണമെന്നും പ്രീമിയർ വ്യക്തമാക്കി.

കടപ്പാട്: SBS മലയാളം

Exit mobile version