ഓസ്‌ട്രേലിയയിൽ ബാങ്കിംഗ് പലിശ നിരക്ക് 2.35 ശതമാനമായി ഉയർത്തി

ഓസ്‌ട്രേലിയയിലെ ബാങ്കിംഗ് പലിശ നിരക്ക് 1.85 ശതമാനത്തിൽ നിന്ന് 2.35 ശതമാനത്തിലേക്ക് കൂട്ടിയതായി റിസർവ് ബാങ്ക് ഗവർണർ വ്യക്തമാക്കി.

0.5 ശതമാനത്തിന്റെ വർദ്ധനവാണ് ചൊവ്വാഴ്ച സ്ഥിരീകരിച്ചത്.

തുടർച്ചയായി അഞ്ച് മാസങ്ങളിൽ റിസർവ് ബാങ്ക് നിരക്ക് ഉയർത്തി. രാജ്യത്തെ നാണയപ്പെരുപ്പം നിയന്ത്രണത്തിൽ കൊണ്ടുവരുവാൻ ഇത് സഹായിക്കുമെന്നാണ് റിസർവ് ബാങ്ക് പ്രതീക്ഷിക്കുന്നത്.

2015ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലേക്കാണ് ബാങ്കിംഗ് പലിശ ഉയർന്നിരിക്കുന്നത്.

പലിശ നിരക്ക് വർദ്ധിപ്പിക്കുന്നതിനെതിരെ ഗ്രീൻസ് പാർട്ടി ഉൾപ്പെടെ ഒട്ടേറെ പേരിൽ നിന്ന് ശക്തമായ എതിർപ്പാണ് നേരിടുന്നത്. പലിശ നിരക്ക് വർദ്ധിപ്പിക്കുന്നത് ഒട്ടേറെപ്പേർക്ക് വായ്‌പ തിരിച്ചടയ്ക്കാൻ ബുദ്ധിമുട്ടുണ്ടാക്കുമെന്ന് കോമൺവെൽത് ബാങ്കും മുന്നറിയിപ്പ് നൽകിയിരുന്നു.

പുതിയ വർദ്ധനവ് മൂലം $500,000 വായ്പയുള്ളവർക്ക് പ്രതിമാസം 144 ഡോളർ കൂടുതലായി അടക്കേണ്ടി വരും. പത്ത് ലക്ഷം ഡോളർ വായ്പയുള്ളവർക്ക് 288 ഡോളറിന്റെ വർദ്ധനവാണ് ഉണ്ടാവുക.

ഇനിയും നിരക്ക് വർദ്ധിക്കുമെന്നാണ് റിപ്പോർട്ടുകളെങ്കിലും, പുതിയ വർദ്ധനവിന് ശേഷം RBA നിരക്ക് കൂട്ടുന്നത് പതുക്കെയാക്കാനുള്ള സാധ്യത കാണുന്നതായി വിദഗ്ദ്ധർ വിലയിരുത്തി.

കടപ്പാട്: SBS മലയാളം

Exit mobile version